തിരുവനന്തപുരം: അഖില എന്ന ഹാദിയയെ കാണാൻ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ നേരിട്ടെത്തിയെങ്കിലും പിതാവ് അശോ കൻ അനുവദിച്ചില്ല. മകളെ കാണാൻ ആരെയും അനുവദിക്കി ല്ലെന്ന് അദ്ദേഹം ശഠിച്ചു.
അഖിലയെ സുപ്രീം കോടതിയിൽ ഹാജരാക്കുന്നതിനുള്ള യാത്ര വിമാനത്തിലാക്കണമെന്ന് ആവശ്യപ്പെടാനും സുരക്ഷാ കാര്യങ്ങളുടെ വിശദാംശങ്ങൾ മനസിലാക്കാനുമാണു നേരിട്ടെത്തിയതെന്നും വിമാനയാത്രാ ചെലവു വഹിക്കാൻ കമ്മീഷൻ തയാറാണെന്നും എം.സി. ജോസഫൈൻ അറിയിച്ചു. യാത്രയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും കമ്മീഷൻ യാത്രാച്ചെലവു നൽകേണ്ടതില്ലെന്നുമാണു പിതാവിന്റെ നിലപാട്. തന്റെ അഭിപ്രായം കേൾക്കാതെ സംസ്ഥാന വനിതാ കമ്മീഷൻ സുപ്രീംകോടതിയിൽ കക്ഷി ചേർന്നതു ശരിയായില്ലെന്നും അശോകൻ പറഞ്ഞു.
ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കു മാത്രമാണു മകളെ കാണാൻ അനുമതി നൽകിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. യുവതിയുടെ അവകാശം സംരക്ഷിക്കാനാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും അക്കാര്യത്തിൽ ശരിയായ നിലപാടു തന്നെയാണ് കമ്മീഷൻ സ്വീകരിച്ചതെന്നും ജോസഫൈൻ പറഞ്ഞു.
അഖിലയെ കാണാൻ വനിതാ കമ്മീഷൻ അധ്യക്ഷയെ അനുവദിച്ചില്ല
10:50 PM Nov 20, 2017 | Deepika.com