കൊച്ചി: സംസ്ഥാന മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്ഥാനത്തു തുടരാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗവും മുൻ ജോയിന്റ് രജിസ്ട്രാറുമായ തിരുവനന്തപുരം നേമം സ്വദേശി ആർ.എസ്. ശശികുമാറാണു ക്വോവാറന്റോ ഹർജി നൽകിയത്.
മന്ത്രിയായിരിക്കെ തോമസ് ചാണ്ടി സർക്കാരിനെതിരേ ഹർജി നൽകിയതും മന്ത്രിസഭാ യോഗത്തിൽനിന്നു നാലു മന്ത്രിമാർ വിട്ടുനിന്നതും സർക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിനുള്ള തെളിവാണെന്നു ഹർജിയിൽ പറയുന്നു. കായൽ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടർ നൽകിയ റിപ്പോർട്ടിനെതിരേ മന്ത്രിയായിരിക്കെ തോമസ് ചാണ്ടി ഹർജി നൽകിയതു മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്നു ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിക്കു പാർട്ടിയുടെ കത്ത് നൽകിയശേഷമാണു മന്ത്രിസഭാ യോഗത്തിൽനിന്നു സിപിഐയുടെ നാലു മന്ത്രിമാർ വിട്ടുനിന്നത്. പാർട്ടി മുഖപത്രത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരമൊരു നടപടി അസാധാരണമാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. മന്ത്രിസഭയ്ക്കു കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ തെളിവാണിത്. മന്ത്രിസഭായോഗത്തിൽനിന്നു മന്ത്രിമാർ വിട്ടുനിന്നതു മുഖ്യമന്ത്രിയിൽ വിശ്വാസമില്ലെന്നു തുറന്നുപ്രഖ്യാപിക്കലാണ്.
സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രിമാർക്കു ഭരണഘടനാ വ്യവസ്ഥ പാലിക്കാൻ ബാധ്യതയുണ്ട്. ഒരു മന്ത്രിയുടെ തീരുമാനമാണെങ്കിലും മന്ത്രിസഭാ തീരുമാനമായി ഗവർണറുടെപേരിലാണ് ഉത്തരവു വരുന്നത്. അതുകൊണ്ടുതന്നെ മന്ത്രിക്കു വ്യക്തിപരമായി വിട്ടുനിൽക്കാൻ കഴിയില്ല. ഇത്തരത്തിൽ വിട്ടുനിന്നവരെ പുറത്താക്കാൻ ശിപാർശ ചെയ്യാത്ത മുഖ്യമന്ത്രിക്കു തത്സ്ഥാനത്തു തുടരാൻ അർഹതയില്ലെന്നു ഹർജിയിൽ പറയുന്നു. ഹർജി ഇന്നു ഹൈക്കോടതി പരിഗണിച്ചേക്കും.
മുഖ്യമന്ത്രിസ്ഥാനത്തുനിന്നു പിണറായി വിജയനെ നീക്കാൻ ഹർജി
10:50 PM Nov 20, 2017 | Deepika.com