കൊച്ചി: മകനെ ഉപദ്രവിക്കുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നും കൊച്ചിയിലെ വ്യവസായിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ക്വട്ടേഷൻ നൽകിയെന്നു പറയപ്പെടുന്ന തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിലെടുത്തു പോലീസ് ചോദ്യംചെയ്തു. ക്വട്ടേഷൻ നൽകിയെന്ന് ഇയാൾ മൊഴി കൊടുത്തതായാണു വിവരം.
ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി പറയുന്ന ഗുണ്ട കരാട്ടെ ജോണിയെ തിരുവനന്തപുരം ഷാഡോ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തിരുന്നു. പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയിട്ടില്ലെന്നു വ്യക്തമാക്കിയ ജോണിയെ വിട്ടയച്ചു. ഇതിനു ശേഷമാണു വ്യവസായിയുമായി തർക്കമുണ്ടായിരുന്നയാളെ കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടയായ കരാട്ടേ ജോണിയാണ് എന്നു പറഞ്ഞായിരു ന്നു വ്യവസായിയെ ഭീഷണിപ്പെടുത്തിയത്. 15 ദിവസത്തിനകം 45 ലക്ഷം രൂപ നൽകണമെന്നായിരുന്നു ഭീഷണി. വിദ്യാർഥിയായ മകൻ തന്റെ നിരീക്ഷണത്തിലാണെന്നും പണം നൽകിയില്ലെങ്കിൽ കാലു വെട്ടിക്കളയുമെന്നും ഭീഷണിപ്പെടുത്തിയതായി വ്യവസായി പറയുന്നു.
താനുമായി തർക്കമുണ്ടായിരുന്ന വ്യക്തി കഴിഞ്ഞ വർഷം തനിക്കെതിരേ ഒരു കള്ളക്കേസ് കൊടുത്തിരുന്നതായും വാസ്തവമൊന്നുമില്ലെന്നു കണ്ടു പോലീസ് തള്ളിക്കളഞ്ഞിരുന്നതായും വ്യവസായി പറയുന്നു.
കൊച്ചിയിലെ വ്യവസായിക്കു ഗുണ്ടാഭീഷണി: തിരുവനന്തപുരം സ്വദേശി കസ്റ്റഡിയിൽ
10:17 PM Nov 20, 2017 | Deepika.com