കൊച്ചി: എസ്എസ്എൽസി പരീക്ഷ കഴിഞ്ഞു ബേക്കറിയിൽനിന്നു ജ്യൂസ് കുടിച്ച പത്താം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശിച്ചു.
കൂട്ടുകാർക്കൊപ്പം ബേക്കറിയിൽനിന്നു ജ്യൂസ് കുടിച്ച മകൻ റാണാ പ്രതാപ് സിംഗ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടു പുനലൂർ സ്വദേശി പിതാവ് സുധീന്ദ്ര പ്രസാദ് നൽകിയ ഹർജിയിലാണു ഹൈക്കോടതി നിർദേശം.
2011 മാർച്ച് 23നായിരുന്നു സംഭവം. ജ്യൂസ് കുടിച്ച് ഒരു മണിക്കൂറിനുശേഷം റാണാ പ്രതാപ് കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ റാണാ പ്രതാപിന്റെ ആമാശയത്തിൽ ഫോമിക് ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ, ഇതെങ്ങനെ കടന്നുകൂടിയെന്നു കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ല.സുഹൃത്തുക്കളടക്കം സംശയം തോന്നിയവരെ ബ്രെയിൻ മാപ്പിംഗ്, നാർക്കോ പരിശോധന എന്നിവയ്ക്കു വിധേയരാക്കിയെങ്കിലും കേസിൽ തുന്പൊന്നും ലഭിച്ചില്ല.
പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടു കേസിൽ പുരോഗതിയുണ്ടാവാത്ത സാഹചര്യത്തിലാണു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
ജ്യൂസ് കുടിച്ച വിദ്യാർഥി മരിച്ച സംഭവം അന്വേഷിക്കാൻ ഉത്തരവ്
10:17 PM Nov 20, 2017 | Deepika.com