തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാർക്കായി പ്രഖ്യാപിച്ച ശ മ്പളപരിഷ്കരണം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ ഇടക്കാലാശ്വാസം ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിനിധികൾ ജില്ലാ ലേബർ ഓഫീസറുമായി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇന്നലെ തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസർ സത്യരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്.
വേതനവർധന സംബന്ധിച്ച ഉത്തരവ് നടപ്പാകുന്നതുവരെ ഇടക്കാലാശ്വാസം നൽകണമെന്ന നഴ്സുമാരുടെ ആവശ്യവും ചില മാനേജ്മെന്റുകൾ അംഗീകരിച്ചില്ല. തെക്കൻ ജില്ലകളിലെ ആശുപത്രികളാണ് ഇത്തരത്തിൽ നിസഹകരണം തുടരുന്നതെന്ന് യുഎൻഎ പ്രതിനിധികൾ അറിയിച്ചു. ഇടക്കാലാശ്വസം നൽകുന്ന കാര്യത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ആശുപത്രികളാണ് വിമുഖത കാണിക്കുന്നത്. അതിനാൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് സമരം നടത്താനാണ് തീരുമാനം.
വേതനവർധന പ്രാവർത്തികമാകുംവരെ സ്ലാബുകൾ പ്രകാരം 8,000 രൂപ മുതൽ 16,000 രൂപ വരെ നിശ്ചയിച്ച് ഇടക്കാലാശ്വാസം നൽകണമെന്നും യുഎൻഎ ആവശ്യപ്പെട്ടു. എന്നാൽ, ഇത് അംഗീകരിക്കുന്നതിന് മാനേജ്മെന്റ് പ്രതിനിധികൾ തയാറായിയില്ല.
അതേസമയം, നഴ്സുമാരുടെ വേതനവർധന ഉത്തരവിനെതിരേ വീണ്ടും മാനേജ്മെന്റ് അസോസിയേഷനുകൾ രംഗത്തെത്തി. സർക്കാർ തീരുമാനിച്ച വേതന വർധനവിന്റെ കാര്യത്തിൽ കഴിഞ്ഞദിവസം ലഭിച്ച പ്രാഥമിക ഉത്തരവിനെതിരേ ആക്ഷേപം ഉന്നയിക്കാനൊരുങ്ങുകയാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ ഓണേഴ്സ് അസോസിയേഷൻ. ആക്ഷേപങ്ങൾ പരിഗണിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അസോസിയേഷൻ പ്രതിനിധികൾ വ്യക്തമാക്കി.
നഴ്സുമാരുടെ ഇടക്കാലാശ്വാസം: ചർച്ച തീരുമാനമാകാതെ പിരിഞ്ഞു
10:08 PM Nov 20, 2017 | Deepika.com