തിരുവനന്തപുരം: സംസ്ഥാനത്തെ നദീതീരങ്ങളിലെ കൈയേറ്റങ്ങൾ കണ്ടെത്തി ഭൂമി തിരികെ പ്പിടിക്കാനുള്ള നടപടിയുമായി റവന്യു വകുപ്പ്. മുൻ വർഷങ്ങളിലെ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ കൈയേറ്റങ്ങൾ കണ്ടെത്തി വരുന്ന 30നു മുൻപു വിശദ റിപ്പോർട്ട് സമർപ്പിക്കാൻ താലൂക്ക് സർവേയർമാർക്കു നിർദേശം നൽകി.
നദികളുടെ മാപ്പിംഗ് നടത്താനും നിർദേശമുണ്ട്. ഈ മാസം 30നു ചേരുന്ന റിവർ മാനേജ്മെന്റ് സമിതി യോഗത്തിനു മുന്നോടിയായി റിപ്പോർട്ട് സമർപ്പിക്കണം. റിവർ മാനേജ്മെന്റ് സമിതി യോഗത്തിൽ കൈയേറ്റ ഭൂമി തിരിച്ചു പിടിക്കാനുള്ള നിർദേശങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കും.
നദികളെ പുനരുജ്ജീവിപ്പിക്കുന്നതിനായി എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി നദികളിലെ കൈയേറ്റം കണ്ടെത്തി ഒഴിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണു കൈയേറ്റം കണ്ടെത്താൻ നിർദേശം. മുൻ വർഷങ്ങളിലെ ഉപഗ്രഹ ചിത്രങ്ങൾ താലൂക്ക് ഓഫീസുകളിൽ ലഭ്യമാണ്. ഇപ്പോഴത്തെ ഉപഗ്രഹചിത്രങ്ങൾകൂടി ശേഖരിക്കുന്നതോടെ നദിയുടെ എത്രത്തോളം ഭാഗം കൈയേറ്റമുണ്ടെന്നു മനസിലാക്കാൻ കഴിയും.
തോമസ് ചാണ്ടിയുടെ രാജിയിലേക്കു നയിച്ച കായൽ കൈയേറ്റം ആലപ്പുഴ ജില്ലാ കളക്ടർ സ്ഥിരീകരിച്ചത് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലായിരുന്നു.
ഈ മാതൃക കൂടി സ്വീകരിച്ചു നദികളിലെ കൈയേറ്റം കണ്ടെത്തണമെന്നാണ് അറിയിച്ചിട്ടുള്ളത്.
കെ. ഇന്ദ്രജിത്ത്
നദീതീര കൈയേറ്റം കണ്ടെത്തി; ഭൂമി തിരികെ പിടിക്കാനൊരുങ്ങി റവന്യു വകുപ്പ്
11:27 PM Nov 19, 2017 | Deepika.com