തിരുവനന്തപുരം: മേയർ വി.കെ. പ്രശാന്തിനു നേരേ നടന്നത് ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള ആസൂത്രിത ആക്രമണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ സംഭവത്തെ ലഘൂകരിക്കാൻ ശ്രമിക്കരുത്. അക്രമികൾക്കെതിരേ പോലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടു പറഞ്ഞു. ബിജെപി കൗണ്‍സിലർമാരുടെ ആക്രമണത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മേയർ വി.കെ. പ്രശാന്തിനെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
അക്രമം കരുതിക്കൂട്ടി നടത്തിയതാണ്. മേയറുടെ കഴുത്തിന്റെ പിൻഭാഗത്ത് സാരമായ പരിക്കുണ്ട്. അൽപം കൂടി സ്ഥാനം മാറിയിരുന്നെങ്കിൽ ഗുരുതരമായി പരിക്കേറ്റ് മേയറുടെ ശരീരത്തിന്റെ ചലനശേഷി തന്നെ നഷ്ടപ്പെട്ടു പോകുമായിരുന്നു എന്നും ചികിത്സാ കാര്യങ്ങൾ ഡോക്ടർമാരോടു ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി പറഞ്ഞു.
നിരവധി കേസുകളിൽ പ്രതികളായ ആർഎസ്എസുകാർ കൗണ്‍സിൽ യോഗം നടക്കുന്നതിനു മുൻപു തന്നെ സന്ദർശക ഗാലറിയിൽ കയറിക്കൂടിയിരുന്നു. ഒരു പ്രകോപനവും കൂടാതെയാണ് ബിജെപി കൗണ്‍സിലർമാർ മേയറെ ആക്രമിച്ചത്.
മേയറെ ആക്രമിച്ച ശേഷം എൽഡിഎഫിന്റെ വനിതാ കൗണ്‍സിലർമാരെയും അവർ ആക്രമിച്ചു. എന്നാൽ ഉന്തിലും തള്ളിലും പെട്ടാണ് മേയർക്ക് പരിക്കേറ്റതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്ത്.
ഗൗരവതരമായ ഈ സംഭവത്തെ ലഘൂകരിക്കാൻ ആരും ശ്രമിക്കരുത്. യാതൊരു പ്രകോപനവും കൂടാതെ ഏകപക്ഷീയമായ ആക്രമണമാണ് മേയർക്കു നേരേയുണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നഗരസഭയിൽ നടന്നത് ആർഎസ്എസ് ഗുണ്ടാവിളയാട്ടമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. മേയറെ സന്ദർശിച്ച കെപിസിസി മുൻ പ്രസിഡന്റ് വി.എം സുധീരനും അക്രമത്തെ അപലപിച്ചു.ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരും മേയറെ സന്ദർശിക്കാൻ ആശുപത്രിയിലെത്തി.
തിരുവനന്തപുരം മേയറെ ആക്രമിച്ച സംഭവം: ആർഎസ്എസിന്റെ ആസൂത്രിത ആക്രമണമെന്ന് മുഖ്യമന്ത്രി
11:27 PM Nov 19, 2017 | Deepika.com