കണ്ണൂർ: കോർപറേറ്റുകളുടെ തെരഞ്ഞെടുത്ത പ്രതിനിധിയായി നരേന്ദ്രമോദി മാറിയിരിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സ്വകാര്യവത്കരണത്തിനെതിരേ ലൈബ്രറി കൗൺസിലും ട്രേഡ് യൂണിയൻ ഐക്യവേദിയും കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നഅദ്ദേഹം.
പ്ര കൃതി വിഭവങ്ങൾകൂടി സ്വകാര്യമേഖലകൾക്ക് തീറെഴുതുകയാണ് മോദിസർക്കാർ. പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യവത്കരിച്ച് കോർപറേറ്റുകളുടെ മുന്നിലേക്ക് എത്തിക്കുന്ന നയമാണു മോദിയുടേത്. പാവപ്പെട്ട ജനങ്ങളുമായി ഏറ്റവുമധികം ബന്ധമുള്ള സർവീസ് മേഖലകൾപോലും സ്വകാര്യവത്കരിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം എന്നിവ ഒരേസമയം സ്വകാര്യവത്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകരാഷ്ട്രങ്ങൾ നവ ഉദാരവത്കരണ നയങ്ങളുടെ ദോഷഫലങ്ങൾ തിരിച്ചറിയുമ്പോൾ മോദിസർക്കാർ അതിനെ ശക്തിപ്പെടുത്തുന്ന നയമാണു സ്വീകരിക്കുന്നത്.
ബ്രിട്ടനും അമേരിക്കയും പോലുള്ള രാജ്യങ്ങൾ നവ ഉദാരവത്കരണത്തിന്റെ ദോഷഫലങ്ങൾ തിരിച്ചറിഞ്ഞ് പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ചർച്ചചെയ്യുകയാണ്. എന്നാൽ പരാജയപ്പെട്ട നവ ഉദാരവത്കരണത്തെ ശക്തിപ്പെടുത്തുകയാണു മോദിസർക്കാർ ചെയ്യുന്നത്. ഇന്ത്യൻ സമ്പദ്രംഗം പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. തൊഴിൽ, വ്യവസായം, അടിസ്ഥാന ഉത്പന്ന മേഖലകൾ എന്നിവിടങ്ങളിൽ പ്രത്യാഘാതം രൂക്ഷമാണ്. ബാങ്കിംഗ് മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുന്ന നയമാണു കേന്ദ്രസർക്കാർ തുടർന്നുവരുന്നത്- അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിൽനിന്നു വ്യത്യസ്ത കാഴ്ചപ്പാടാണു കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റേത്. പൊതുമേഖലയെ ശക്തിപ്പെടുത്തി ജനങ്ങൾക്കു മെച്ചപ്പെട്ട സേവനം നൽകുകയാണ് സംസ്ഥാനസർക്കാർ ഇവിടെ ചെയ്യുന്നത്. ഇന്ത്യയിൽത്തന്നെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം മുന്നിൽ നിൽക്കുന്നത് ഇത്തരം നയങ്ങൾ കൊണ്ടാണ്.
ഭാവിയിലും ഈ നയങ്ങൾതന്നെയാകും എൽഡിഎഫ് സർക്കാരിന്റേതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ചടങ്ങിൽ മേയർ ഇ.പി. ലത അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു.
മോദി കോർപറേറ്റുകളുടെ പ്രതിനിധി: പ്രകാശ് കാരാട്ട്
11:27 PM Nov 19, 2017 | Deepika.com