പൈക(പാലാ): തലശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനിക്ക് അദ്ദേഹത്തിന്റെ പൂർവികരുടെ ജന്മനാടായ പൈകയിൽ സ്നേഹോഷ്മള സ്വീകരണം. പാംപ്ലാനി കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിലാണ് തറവാട് മണ്ണിൽ ഉൗഷ്മള വരവേൽപ് നൽകിയത്.
പൈക കുരിശുപള്ളി ജംഗ്ഷനിൽനിന്നു വാദ്യമേളങ്ങളുടെ അകന്പടിയോടെയാണ് അദ്ദേഹത്തെ പൈക സെന്റ് ജോസഫ് പാരീഷ് ഹാളിലേക്ക് ആനയിച്ചത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, പൈക സെന്റ് ജോസഫ് പളളി വികാരി ഫാ.അഗസ്റ്റ്യൻ കോലത്ത്, റവ.ഡോ.തോമസ് ഐക്കര സിഎംഐ, ഫാ.ജോസഫ് പുത്തൻപുര എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചാനയിച്ചത്. മാർ ജോസഫ് കല്ലറങ്ങാട്ട് സ്വീകരണ സമ്മേളനം ഉദ്ഘാടനംചെയ്തു.
ദൈവശാസ്ത്രത്തിൽ അഗാധ പാണ്ഡ്യത്യമുള്ള ആളെയാണ് സീറോ മലബാർ സഭയ്ക്ക് ഇക്കാലഘട്ടത്തിൽ ആവശ്യമെന്നും മാർ ജോസഫ് പാംപ്ലാനി ഇക്കാര്യത്തിൽ ഏറ്റവും അനുയോജ്യനാണെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
അഖിലേന്ത്യാ മെത്രാൻ സമിതിയുടെ ദൈവശാസ്ത്ര സെക്രട്ടറിയായ ഇദ്ദേഹത്തിനു ദൈവശാസ്ത്രം വാഖ്യാനിക്കാൻ അസാധാരണമായ കഴിവുണ്ട്. പാലായിൽനിന്നു പൂർവികരാൽ സ്വായത്തമാക്കിയ വിശ്വാസപ്രമാണങ്ങൾ മലബാറിലെത്തിച്ചു ലളിത ജീവിതത്തിന് ഉടമയായി മാറിയ മാർ ജോസഫ് പാംപ്ലാനി ദൈവശാസ്ത്രപരമായ വിഷയങ്ങൾ പഠിക്കാനും പഠിപ്പിക്കാനും ദൈവത്തിന്റെ പ്രത്യേക വരദാനം ലഭിച്ചിട്ടുള്ള ആളാണെന്നും ഇക്കാലത്തെ അഭിനവ തോമസ് അക്വീനോസാണെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
കാഞ്ഞിരപ്പളളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. കുറഞ്ഞ കാലയളവിനുള്ളിൽ സീറോ മലബാർ സഭയ്ക്കു ദൈവം നൽകിയ സംഭാവനയാണ് മാർ പാംപ്ലാനിയെന്നും ഏതു വിഷയത്തെ സംബന്ധിച്ചും അഗാധമായ അറിവും ആജ്ഞാശേഷിയും അദ്ദേഹത്തിനുണ്ടെന്നും മാർ അറയ്ക്കൽ പറഞ്ഞു.
പാംപ്ലാനി കുടുംബയോഗം പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. കാഞ്ഞിരപ്പളളി രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കൻ, പൈക സെന്റ് ജോസഫ് പളളി വികാരി ഫാ.അഗസ്റ്റ്യൻ കോലത്ത്, റവ.ഡോ.തോമസ് ഐക്കര സിഎംഐ, പാംപ്ലാനി കുടുംബയോഗം രക്ഷാധികാരി ഫാ.തോമസ് പാംപ്ലാനി, റവ.ഡോ.അഗസ്റ്റിൻ പാംപ്ലാനി, ഫാ.ജോസഫ് പുത്തൻപുര, ഫാ.സിൽവിനോസ് മഠത്തിനകത്ത്, ഫാ.ഷിബു കളരിക്കൽ, വക്കച്ചൻ മറ്റത്തിൽ, പി.ജെ.ജോണി, രാജി മാത്യു, ജിമ്മിച്ചൻ ജോസ്, സാവിച്ചൻ പാംപ്ലാനി, വിജി ഏബ്രഹാം, പി.എ.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. പൈക പളളിയിൽ മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലിയും അർപ്പിക്കപ്പെട്ടു.
മാർ പാംപ്ലാനിക്കു പൈകയുടെ സ്നേഹോഷ്മള സ്വീകരണം
10:18 PM Nov 19, 2017 | Deepika.com