തിരുവനന്തപുരം: സിപിഎം തൂങ്ങാംപാറ ബ്രാഞ്ച് അംഗവും പത്ര വിതരണക്കാരനുമായ ശശി കുമാറിനെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പോലീസ്. സമീപത്തു നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞത്. പ്രതികളെ ഉടന്‍ പിടികൂടുമെന്നും നെടുമങ്ങാട് ഡിവൈഎസ്പി ബി.അനില്‍കുമാര്‍ പറഞ്ഞു.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഐ.സാജുവിന്റെ വീടിനു നേരെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആക്രമണം നടന്നിരുന്നു. തുടര്‍ന്ന് ശനിയാഴ്ച എസ്ഡിപിഐ പ്രവര്‍ത്തകന്റെ ലോറി എറിഞ്ഞു തകര്‍ത്തു എന്നാരോപിച്ച് സിപിഎം പ്രവർത്തകരായ കൊല്ലോട് ഭരതത്തില്‍ ഹരി (45), കൊല്ലോട് വെട്ടുവിള പുത്തന്‍വീട്ടില്‍ മനോജ് (34) എന്നിവരെ ഒരു സംഘം മര്‍ദിച്ചു. അക്രമങ്ങളില്‍ പ്രതിഷേധിച്ചു സിപിഎം നടത്തിയ പ്രകടനത്തില്‍ എസ്ഡിപിഐയുടെ ബോര്‍ഡുകള്‍ പ്രകടനക്കാര്‍ നശിപ്പിച്ചു. പ്രകടന ശേഷം പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയ ഉടനെ സിപിഎം ബോര്‍ഡുകള്‍ എസ്ഡിപിഐ നശിപ്പിച്ചു. തുടര്‍ന്ന് രാത്രി ഒന്‍പതു മണിയോടെ കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ മുനീര്‍, ജഫര് എന്നിവര്‍ക്ക് മര്‍ദനമേറ്റു.
അക്രമങ്ങള്‍ തുടര്‍ച്ചയായതോടെ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. പോലീസ് അഞ്ചോളം എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിൽ എടുത്തു. സംഘര്‍ഷത്തിനു അയവ് വന്നിരിക്കെയാണ് ഇന്നലെ രാവിലെ ശശി കുമാറിനെ ബൈക്കിലെത്തിയ സംഘം മര്‍ദിച്ചത്.
പോലീസ് പക്ഷപാതം കാണിച്ചു എന്നും ഒരു സംഭവവുമായി ബന്ധമില്ലാത്ത എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു എന്നും ആരോപിച്ചു എസ്ഡിപിഐ പ്രവർത്തകർ ഇന്നലെ വൈകുന്നേരം അഞ്ചോടെ പ്രകടനം നടത്തി. ചന്ത നടയില്‍ നിന്ന് ആരംഭിച്ച പ്രകടനം കാട്ടാക്കട ട്രഷറി ജംഗ്ഷനില്‍ പോലീസ് തടഞ്ഞു.നെടുമങ്ങാട് ഡി വൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ക്യാമ്പ് ചെയ്യുന്നു.
ബൈക്കിലെത്തി ആക്രമണം: പ്രതികളെ തിരിച്ചറിഞ്ഞു
10:18 PM Nov 19, 2017 | Deepika.com