പെരുന്പാവൂർ: വിശ്വാസിസാഗരത്തെ സാക്ഷിയാക്കി വാഴ്ത്തപ്പെട്ട രക്തസാക്ഷി റാണി മരിയയുടെ ജന്മനാടിന് ആഘോഷത്തിന്റെയും അനുഗ്രഹത്തിന്റെയും സുദിനം. വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനത്തോടനുബന്ധിച്ചു പുല്ലുവഴി സെന്റ് തോമസ് പള്ളിയിൽ ഇന്നലെ നടന്ന ആഘോഷപരിപാടികൾ നാടിനാകെ ഉത്സവഛായ പകർന്നു.ഉച്ചകഴിഞ്ഞു 2.30നാണ് ആഘോഷപരിപാടികൾക്കു തുടക്കമായത്.
മുഖ്യകാർമികൻ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും സഹകാർമികരും പ്രദക്ഷിണമായാണ് അൾത്താരയിലേക്കെത്തിയത്. ബാൻഡ്മേളവും പൊൻവെള്ളിക്കുരിശുകളും മുത്തുക്കുടകളും താലമേന്തിയ 41 കുട്ടികളും അകന്പടിയായ പ്രദക്ഷിണത്തിനൊപ്പം റാണി മരിയയുടെ തിരുസ്വരൂപവും ദേവാലയത്തിലേക്കെത്തിച്ചു.
മുഖ്യകാർമികൻ തിരുസ്വരൂപം ആശീർവദിച്ചു. ദിവ്യബലിയിൽ കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ വചനസന്ദേശം നൽകി. ദൈവത്തിനായി സന്പൂർണ സമർപ്പണം നടത്തി മാനുഷികമഹത്വത്തിലേക്കു മനുഷ്യരെ ഉയർത്തിയതായിരുന്നു റാണി മരിയയുടെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, ബിഷപ് മാർ തോമസ് ചക്യത്ത്, ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ, ഛാന്ദാ ബിഷപ് മാർ എഫ്രേം നരികുളം, ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ, ബിഷപ് മാർ മാത്യു വാണിയക്കിഴക്കേൽ എന്നിവർക്കൊപ്പം നിരവധി വൈദികരും സഹകാർമികരായി.
ദിവ്യബലിയുടെ സമാപനത്തിൽ പുല്ലുവഴി പള്ളിയെ എറണാകുളം-അങ്കമാലി അതിരൂപതയിലെ റാണി മരിയ തീർഥാടനകേന്ദ്രമാക്കി ഉയർത്തിക്കൊണ്ടുള്ള മേജർ ആർച്ച്ബിഷപ്പിന്റെ കല്പന അതിരൂപത ചാൻസലർ റവ.ഡോ. ജോസ് പൊള്ളയിൽ വായിച്ചു.
റാണി മരിയ: ജന്മനാടിന്റെ ആഘോഷങ്ങൾക്കു പുല്ലുവഴിയിൽ ജനസഹസ്രങ്ങൾ
10:18 PM Nov 19, 2017 | Deepika.com