തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ടു തുടങ്ങിയ സിപിഎം- സിപിഐ തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇരു പാർട്ടികളുടെയും നേതാക്കൾ ഉഭയകക്ഷി ചർച്ച നടത്തിയേക്കും. സംസ്ഥാനത്തെ പ്രശ്നങ്ങൾ ഇവിടെത്തന്നെ പരിഹരിക്കണമെന്ന ഇരു പാർട്ടികളുടെയും കേന്ദ്ര നേതൃത്വങ്ങളുടെ നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഉഭയകക്ഷി ചർച്ച ആലോചിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തലസ്ഥാനത്തു മടങ്ങിയെത്തിയ ശേഷമാകും ചർച്ചകൾ നടത്തുക. സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുമെന്ന് ഇന്നലെ ചില നേതാക്കൾ പറഞ്ഞിരുന്നു. മന്ത്രിസഭാ യോഗം സിപിഐ മന്ത്രിമാർ ബഹിഷ്കരിച്ചതുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടർന്ന ദിവസങ്ങളിൽ വിദേശത്തായിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നലെ മടങ്ങിയെത്തി.
ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന നിർദേശമുയർന്നെങ്കിലും ഇരുപാർട്ടികളുടെയും സംസ്ഥാന നേതാക്കൾ തമ്മിൽ ഇതിനായി ഫോണ് സംഭാഷണം പോലും നടത്തിയിട്ടില്ലെന്നാണു സൂചന. സിപിഎം ഉന്നയിച്ച ആക്ഷേപങ്ങൾക്ക് ഇന്നലെ കാനം രാജേന്ദ്രൻ മറുപടി പറഞ്ഞതല്ലാതെ പുതിയ ആരോപണങ്ങളൊന്നും ഉയർത്തിയില്ല. മന്ത്രിസഭായോഗം സിപിഐ മന്ത്രിമാർ ബഹിഷ്കരിച്ചതല്ല, പങ്കെടുക്കാതിരിക്കുക മാത്രമായിരുന്നുവെന്നു പറഞ്ഞു പ്രശ്നത്തിന്റെ ഗൗരവം കുറയ്ക്കാനുള്ള ശ്രമം കാനം നടത്തി.
തോമസ് ചാണ്ടി മന്ത്രിസഭായോഗത്തിൽ പങ്കെടുത്താൽ സിപിഐ മന്ത്രിമാർ വിട്ടുനിൽക്കുമെന്ന വ്യക്തമായ സൂചന കാനം രാജേന്ദ്രനും കെ. പ്രകാശ് ബാബുവും സിപിഎം സംസ്ഥാന സെക്രട്ടറിയെ ചൊവ്വാഴ്ച രാത്രിതന്നെ അറിയിച്ചിരുന്നു. എന്നാൽ, ഈ സന്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞിരുന്നില്ലെന്നാണു മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. സിപിഐ വിട്ടുനിൽക്കുന്നത് അറിഞ്ഞിരുന്നുവെങ്കിൽ മന്ത്രിസഭാ യോഗം വൈകുന്നേരത്തേക്കു മാറ്റിവച്ചു വിവാദം ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്ന വാദവുമുണ്ട്. സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിലുള്ള പ്രതിഷേധം സിപിഐ ദേശീയ നേതൃത്വത്തെ സിപിഎം അറിയിച്ചിരുന്നു. തുടർന്നു പ്രശ്നം പറഞ്ഞു തീർക്കാൻ സിപിഐ ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തോടു നിർദേശിച്ചിട്ടുണ്ടെന്നാണു സൂചന.
സിപിഎം- സിപിഐ തർക്കം: ഉഭയകക്ഷി ചർച്ചയ്ക്കു സാധ്യത
09:53 PM Nov 19, 2017 | Deepika.com