തിരുവനന്തപുരം: കോളജുകളിൽ പെണ്‍കുട്ടികൾക്ക് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കോളജുകളോടു ചേർന്ന് അമിനിറ്റി സെന്ററുകൾ സ്ഥാപിക്കുന്നു. ആദ്യഘട്ടമായി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 33 സർക്കാർ കോളജുകളിലാണ് അമിനിറ്റി സെന്ററുകൾ സ്ഥാപിക്കുന്നത്.
രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാൻ ( റൂസ) മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കോളജുകളിൽ ക്ലാസ് മുറികൾക്കും ലൈബ്രറികൾക്കും അധികമായി പെണ്‍കുട്ടികൾക്കു വേണ്ട സൗകര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പെണ്‍കുട്ടികൾ കൂടുതലായുള്ള കോളജുകളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പാക്കുന്ന്. പൈലറ്റ് പ്രോജക്ട് തിരുവനന്തപുരം വിമൻസ് കോളജിലാകും ആരംഭിക്കുക.
ക്ലാസ് സമയം കഴിഞ്ഞുള്ള സമയങ്ങളിൽ പെണ്‍കുട്ടികൾക്കു വിശ്രമത്തിനും ആശയ സംവാദത്തിനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിക്കുന്നത്. ഇക്വിറ്റി ഇനിഷേറ്റീവ് സ്കീമിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പെണ്‍കുട്ടികൾക്ക് ഒത്തുകൂടാനുള്ള മുറി, മീറ്റീംഗുകൾ നടത്താനുള്ള ചെറിയ ഹാൾ, വിശ്രമത്തിനായി കിടക്കകൾ, രണ്ടു ശുചിമുറികൾ എന്നിവയാണ് അമിനിറ്റി സെന്ററിൽ ഉണ്ടാവുക. രണ്ടു ശുചിമുറികളിൽ ഒരെണ്ണം ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന തരത്തിൽ ഉള്ളതുമായിരിക്കും.
400 ചതുരശ്ര അടി വിസ്താരത്തിലുള്ളതായിരിക്കും ഓരോ അമിനിറ്റി സെന്ററും. ഒരു സെന്റർ സ്ഥാപിക്കുന്നിന് എട്ടു ലക്ഷത്തോളം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ നാക് അക്രഡിറ്റേഷൻ ഉള്ള ഏഴു സ്പെഷൽ ഗ്രേഡ് കോളജുകളിലും മറ്റ് 26 സർക്കാർ കോളജുകളിലുമാണ് ആദ്യഘട്ടത്തിൽ സ്ത്രീ സൗഹൃദ അമിനിറ്റി സെന്ററുകൾ സ്ഥാപിക്കുന്നത്.
തോമസ് വർഗീസ്
സർക്കാർ കോളജുകളിൽ പെണ്‍കുട്ടികൾക്കായി അമിനിറ്റി സെന്ററുകൾ സ്ഥാപിക്കുന്നു
09:53 PM Nov 19, 2017 | Deepika.com