തൃശൂർ: ഇന്ത്യൻ കോഫി ഹൗസിന്റെ കോഫി ബോർഡ് വർക്കേഴ്സ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ 94.11 ശതമാനം പേർ വോട്ടുചെയ്തു. വോട്ടെണ്ണിയെങ്കിലും ഫലപ്രഖ്യാപനം നടത്തിയില്ല. ഫലം ഹൈക്കോടതിയിൽ സമർപ്പിക്കണമെന്ന ഉത്തരവുള്ളതിനാൽ ഇന്നു റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ഫലപ്രഖ്യാപനം ഇന്നുതന്നെ ഹൈക്കോടതിയിൽ ഉണ്ടാകും.
രാവിലെ ഏഴു മുതൽ 12 വരെയായിരുന്നു പോളിംഗ്. ഉച്ചയ്ക്ക് ഒന്നിനു വോട്ടെണ്ണൽ നടപടി തുടങ്ങി. വൈകുന്നേരം ആറോടെ വോട്ടെണ്ണൽ പൂർത്തിയായി.
1,887 പേർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ഇതിൽ 1,776 പേർ വോട്ട് ചെയ്തു. തർക്കത്തിലുണ്ടായിരുന്ന 325 പേരുടെ വോട്ടവകാശം നേരത്തെ തള്ളിയിരുന്നു. പിന്നീട് അഞ്ചുപേർക്കു ഹൈക്കോടതി നിർദേശപ്രകാരം വോട്ട് ചെയ്യുന്നതിന് അനുമതി നല്കുകയും ചെയ്തു. വോട്ടെടുപ്പും വോട്ടെണ്ണൽ അടക്കമുള്ള നടപടിക്രമങ്ങളുമെല്ലാം കോടതിനിർദേശപ്രകാരം പൂർണമായും വീഡിയോയിൽ പകർത്തിയിരുന്നു. പോളിംഗ് നടന്ന കാൽഡിയൻ സിറിയൻ ഹയർസെക്കൻഡറി സ്കൂളിൽ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്.
മത്സരരംഗത്ത് 27 സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്. ഇതിൽ വനിതാസംവരണത്തിൽ സിഐടിയു, എഐടിയുസി സഖ്യത്തിലെ കെ.എൻ. ലളിത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംഘത്തിന്റെ ആദ്യ സെക്രട്ടറി എൻ.എസ്. പരമേശ്വരൻ പിള്ളയുടെ ഭാര്യയാണ് ലളിത. മൂന്നു വനിതകൾക്കു മത്സരിക്കാമെങ്കിലും മറ്റാരും മത്സരിക്കാനുണ്ടായിരുന്നില്ല. ബിജെപി പാനലും മത്സരരംഗത്തുണ്ടായിരുന്നു.
സഹകരണ വേദിയുടെ ഭരണസമിതിയെ, കുറ്റാരോപണത്തെതുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് സർക്കാർ പിരിച്ചുവിട്ടത്. വ്യവസായകേന്ദ്രം മാനേജർക്ക് അഡ്മിനിസ്ട്രേറ്റർ ചുമതല നൽകുകയായിരുന്നു. സംഘം പിരിച്ചുവിട്ടതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്.
കോഫി ബോർഡ് പോളിംഗ് 94.11 %
09:53 PM Nov 19, 2017 | Deepika.com