കോഴിക്കോട്: ഇടനിലക്കാരുടെ കമ്മീഷൻ സമ്പ്രദായം ഒഴിവാക്കി മത്സ്യത്തൊഴിലാളികൾക്ക് നേരിട്ട് കച്ചവടം നടത്താൻ കഴിയുന്ന രീതിയിൽ നിയമനിർമാണം നടത്തുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മത്സ്യഫെഡും തദ്ദേശസ്ഥാപനങ്ങളുമായി ചേർന്നാണ് കച്ചവടം നടത്തുക. അതിനെതിരേ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്ന് പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് നടന്ന ഫിഷറീസ് വകുപ്പിന്റെ മത്സ്യോത്സവവും മത്സ്യഅദാലത്തും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. തൊഴിലാളികള്‍ക്ക് സ്വന്തമായി ഭൂമി വാങ്ങി വീടുവയ്ക്കാൻ 10 ലക്ഷം രൂപ സർക്കാർ അനുവദിക്കുന്നുണ്ട്. തീരത്തു നിന്ന് 200 മീറ്റര്‍ അകലെയായിരിക്കണമെന്നാണ് ഇതിന്റെ മാനദണ്ഡം. എന്നാൽ 180 മീറ്റർ ദൂരമാണെങ്കിലും സ്ഥലം വാങ്ങാൻ അനുവദിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതിനുപുറമെ തീരദേശത്തെ മത്സ്യത്തൊഴിലാളികളെ മുഴുവൻ ബിപിഎൽപട്ടികയിൽ ഉള്‍പ്പെടുത്തും. അതേസമയം 1000 ചതരശ്ര അടിക്കു മുകളിൽ വീടുള്ളവരെ ഇതില്‍നിന്ന് ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളികളുടെ അപകട ഇൻഷ്വറന്‍സ് അഞ്ചില്‍ നിന്ന് 10 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഡിസംബറിൽ പ്രാബല്യത്തില്‍ വരും.
മത്സ്യഫെഡിന്റെ അഞ്ച് ലക്ഷം രൂപ കൂടിയാകുമ്പോള്‍ ഇത് 15 ലക്ഷമാകും. അതുപോലെ തൊഴിലാളികളെ കടക്കെണിയില്‍നിന്ന് രക്ഷപ്പെടുത്താൻ പലിശരഹിതവായ്പ കൊടുക്കാനുള്ള പദ്ധതിയെക്കുറിച്ചും ആലോചിക്കുന്നുണ്ട്. നബാര്‍ഡുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിനായി ഹാർബറുകൾ കൂടുതൽ വികസിപ്പിക്കും. കൊയിലാണ്ടി ഹാർബറിന്റെ പണി ഏകദേശം പൂർത്തിയായിട്ടുണ്ട്. പുതിയാപ്പയില് വാര്‍ഫിന്റെ നീളം കൂട്ടുന്നതിന് 14.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതിക്ക് അംഗീകാരം ലഭിച്ചു കഴിഞ്ഞു.
എ.കെ. ശശീന്ദ്രൻ എംഎല്‍എയും തൊഴിലാളികളും ചേര്‍ന്ന് ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റിയെ പണി ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം യുഎല്‍സിസി അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമാകുമെന്നും മന്ത്രി പറഞ്ഞു. വെള്ളയില്‍ പുലിമുട്ടിന്റെ നീളം കൂട്ടാൻ 12.5 കോടിയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഇതിന് അംഗീകാരമായിട്ടില്ല. എന്നാല്‍ ഇതും വൈകാതെ തന്നെ നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ചോമ്പാലയിൽ വാര്‍ഫിനായി അഞ്ച് കോടിയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. പരപ്പനങ്ങാടിയിൽ പുതിയ ഹാർബർ നിർമ്മിക്കും. ഇതിന് ഉടനെ തറക്കല്ലിടും. ഈ മന്ത്രിസഭയുടെ കാലഘട്ടത്തിൽതന്നെ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
എ. പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എംഎല്‍എമാരായ എ.കെ. ശശീന്ദ്രന്, സി.കെ. നാണു, കെ. ദാസന്, വി.കെ.സി. മമ്മദ് കോയ, പുരുഷൻ കടലുണ്ടി, കൗണ്‍സിലർ തോമസ് മാത്യു, ഇ.ടി. അയൂബ്, കെ.എം. ലത, കെ.കെ. സതീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മത്സ്യം നേരിട്ടു വിൽക്കാൻ നിയമം വരും: മന്ത്രി
09:53 PM Nov 19, 2017 | Deepika.com