തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിവിഷയത്തിൽ തുടങ്ങിയ സിപിഎം-സിപിഐ തർക്കം കൊടുന്പിരി കൊള്ളുന്നു. സിപിഐക്കു കേരളത്തിൽ ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നും അടുത്ത തെരഞ്ഞ ടുപ്പിൽ സിപിഐ ഏതു മുന്നണിയിലായിരിക്കുമെന്നു പറയാൻ പറ്റില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഇന്നലെ പാർട്ടി സമ്മേളന വേദിയിൽ തുറന്നടിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്ന നിലയിലാണ്.
ഇതിനിടെ, മന്ത്രിസഭാ യോഗത്തിൽനിന്നു മന്ത്രിമാർ വിട്ടുനിന്നതിനെച്ചൊല്ലി സിപിഐക്കുള്ളിൽ ഉണ്ടായിട്ടുള്ള അഭിപ്രായവ്യത്യാസം ആ പാർട്ടിക്കുള്ളിൽ കടുത്ത ഭിന്നതയ്ക്കും വഴിതെളിച്ചിരിക്കുകയാണ്. പ്രശ്നം ചർച്ചചെയ്തു പരിഹരിക്കാൻ സിപിഐ കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിനു നിർദേശവും നൽകി. മന്ത്രിസഭാ യോഗത്തിൽനിന്നു മന്ത്രിമാർ വിട്ടുനിന്നതു പാർട്ടി ചർച്ച ചെയ്തെടുത്ത തീരുമാനമല്ലെന്ന സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയിലിന്റെ പരാമർശമാണു സിപിഎമ്മിന് ഇപ്പോൾ പിടിവള്ളിയായിരിക്കുന്നത്. മുതിർന്ന നേതാവു കൂടിയായ ഇസ്മയിലിന്റെ നിലപാട് സിപിഐയെ വിഷയത്തിൽ കൂടുതൽ പ്രതിരോധത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന എക്സിക്യൂട്ടീവിൽ ഇസ്മയിൽ പങ്കെടുക്കാത്തതുകൊണ്ടാണു പാർട്ടി തീരുമാനം അറിയാതെ പോയതെന്നാണു സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ്ബാബു നൽകുന്ന വിശദീകരണം. പാർട്ടി മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനും ഇസ്മയിലിന്റെ നിലപാടു തള്ളി രംഗത്തെത്തിയിട്ടുണ്ട്.
പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിദേശത്തുനിന്ന് ഇന്നു തിരിച്ചെത്തും. സിപിഎമ്മുമായുള്ള പ്രശ്നം ഉഭയകക്ഷി ചർച്ചയിലൂടെയോ മറ്റേതെങ്കിലും തരത്തിലോ പരിഹരിക്കണമെന്നു സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പാർട്ടി സംസ്ഥാന നേതൃത്വത്തിനു നിർദേശം നൽകിയിട്ടുണ്ട്.
ഇടതുമുന്നണി യോഗം ചേരുന്നതിനു മുന്പു പറയേണ്ടതെല്ലാം അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുതീർക്കാനുള്ള ശ്രമമാണു ഇപ്പോൾ നടക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണു സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ ഇന്നലെ സിപിഐക്കെതിരേ ശക്തമായ വിമർശനവുമായി രംഗത്തെത്തിയത്. സ്വയം മാന്യത നടിച്ചു സർക്കാർ മോശമാണെന്നു വരുത്താനാണു സിപിഐ ശ്രമിക്കുന്നതെന്നും തോളിൽ കയറിയിരുന്നു ചെവികടിക്കുന്ന നിലപാടാണ് അവരുടേതെന്നുമാ യിരുന്നു ആനത്തലവട്ടത്തിന്റെ പ്രതികരണം. സിപിഎം നേതൃത്വത്തിന്റെ അറിവോടെതന്നെയുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്.
തോമസ് ചാണ്ടിയുടെ പേരിൽ ഇപ്പോൾ സിപിഎമ്മും സിപിഐയും തമ്മിൽ നടക്കുന്ന പരസ്യമായ വിഴുപ്പലക്കൽ ഇടതുമുന്നണിയിലെ മറ്റു പാർട്ടികൾക്കിടയിൽ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.
എത്രയും വേഗം ഇടതുമുന്നണി യോഗം വിളിച്ചു പ്രശ്നങ്ങൾ പരിഹരിക്കണമെന്നു കണ്വീനർ വൈക്കം വിശ്വനോടു മന്ത്രി മാത്യു ടി. തോമസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സിപിഎം-സിപിഐ തർക്കം മുറുകുന്നു
01:44 AM Nov 19, 2017 | Deepika.com