കൊച്ചി: ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തിയതോടെ പ്രശ്നങ്ങൾ എല്ലാം അവസാനിച്ചുവെന്നു കരുതരുതെന്നു മുൻ പ്രധാനമന്ത്രിയും പ്രമുഖ ധനശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിംഗ്.
എറണാകുളം മഹാരാജാസ് കോളജിലെ ശിൽപശാലയിൽ പങ്കെടുത്തശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂഡീസ് ചെയ്തതു സന്തോഷകരം. എന്നാൽ, അതോടെ പ്രശ്നങ്ങൾ തീർന്നെന്നു കരുതുന്നതു തെറ്റിദ്ധാരണയാണ്. നമ്മുടെ സന്പദ് വ്യവസ്ഥയെ വേണ്ട തരത്തിൽ വളർത്തിയെടുക്കുന്നതിനു ദിശാബോധത്തോടും വ്യക്തതയോടും കൂടിയ നടപടികൾ ആവശ്യമാണ്. ജിഎസ്ടി നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ അനാവശ്യ തിടുക്കം കാണിച്ചു.
നികുതിനിർണയത്തിലും നടപ്പാക്കലിലും കുഴപ്പങ്ങൾ ഉണ്ടായി. ഉദ്യോഗസ്ഥർ വേണ്ടവിധം ഗൃഹപാഠം ചെയ്യാതിരുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ജിഎസ്ടികൗണ്സിൽ പലതവണ കൂടിയശേഷമായിരുന്നുതീരുമാനം.
എന്നിട്ടും ഇപ്പോൾ അവർ 211 സാധനങ്ങളുടെ നികുതി കുറയ്ക്കേണ്ടിവന്നു. വേണ്ടത്ര അവധാനതയോടെയല്ല ആദ്യം തീരുമാനം കൈക്കൊണ്ടതെന്നാണ് ഇതുസൂചിപ്പിക്കുന്നത്.
അങ്ങാണു ജിഎസ്ടി നടപ്പാക്കിയിരുന്നതെങ്കിൽ ഏതു തരത്തിലാവും നടപടികൾ എന്ന ചോദ്യം ഉയർന്നപ്പോൾ ചെറിയ അഭിമുഖത്തിൽ ഇത്ര വിപുലമായ കാര്യം വിശദീകരിക്കാൻ കഴിയില്ലെന്നു മൻമോഹൻ സിംഗ് പറഞ്ഞു. ക്രൂഡോയിലിന്റെ വില മൂന്നു നാലു മാസങ്ങൾക്കു മുൻപ് 40-45 ഡോളറായിരുന്നു. ഇപ്പോൾ 62-64 ഡോളറിൽ വില എത്തിയിരിക്കുന്നു. ക്രൂഡിന്റെ വിലയിലുണ്ടായ വർധന സന്പദ് ഘടനയെ ആകെ തന്നെ ബാധിക്കുമെന്നും ഡോ.മൻമോഹൻ സിംഗ് പറഞ്ഞു.
റേറ്റിംഗ് ഉയർന്നതുകൊണ്ടു പ്രശ്നങ്ങൾ തീരില്ല: ഡോ. മൻമോഹൻ
01:44 AM Nov 19, 2017 | Deepika.com