തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ആഡംബര കാറുകൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത് സംസ്ഥാനത്തിന് 300 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയ ചലച്ചിത്രതാരങ്ങളും രാഷ്ട്രീയക്കാരും അടക്കമുള്ളവർക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുക്കും.
കേസെടുക്കാമെന്നു നിയമോപദേശം ലഭിച്ചതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുക. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പുതുച്ചേരിയിലെത്തി നടത്തിയ പരിശോധനയിൽ 2,000 വാഹനങ്ങളുടെ രജിസ്ട്രേഷൻ രേഖകൾ വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. ട്രാൻസ്പോർട്ട് അഥോറിട്ടി അസിസ്റ്റന്റ് സെക്രട്ടറി സി.എസ്.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്. 20 ലക്ഷത്തിനു മുകളിൽ വിലയുള്ള കാറുകളുടെ 20ശതമാനം നികുതി ഒഴിവാക്കി കിട്ടാനാണു വ്യാജരേഖകളുപയോഗിച്ചു പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്യുന്നത്.
50 ലക്ഷം വിലയുള്ള കാർ കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ 10 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടി വരും. എന്നാൽ, കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്യാൻ ഒരു ലക്ഷം രൂപയിൽ താഴെ മതിയാകും. സ്ഥിരതാമസക്കാരാണെന്നു തെളിയിക്കുന്ന രേഖയുണ്ടെങ്കിൽ മാത്രമേ പുതുച്ചേരിയിൽ വാഹനം രജിസ്ട്രേഷൻ ചെയ്യാനാകൂ.
പ്രമുഖരടക്കം വിലാസങ്ങൾ, നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലങ്ങൾ, വാടക കരാർ എന്നിവ വ്യാജമായി സംഘടിപ്പിച്ചിട്ടുണ്ടോയെന്നാണ് അന്വേഷിക്കുക. ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൃത്രിമ രേഖകൾ ചമച്ചു വാഹനം രജിസ്ട്രേഷൻ നടത്തിയവർക്കു നോട്ടീസ് നൽകിത്തുടങ്ങിയതായി ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.
പുതുച്ചേരി വാഹന നികുതി വെട്ടിപ്പ്; കേസെടുക്കാമെന്നു ക്രൈംബ്രാഞ്ചിനു നിയമോപദേശം
01:44 AM Nov 19, 2017 | Deepika.com