തൊടുപുഴ: കെട്ടിട നിർമാണ സാമഗ്രികൾ വാടകയ്ക്കെടുത്തു ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം കരിവാരക്കുണ്ട് ചെമ്മൻഞ്ചേരി മുഹമ്മദ് മുസ്തഫ (35) യെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ മദ്രസ അധ്യാപകനാണെന്നു പോലീസ് പറഞ്ഞു. തൊടുപുഴ സ്വദേശിയിൽനിന്ന് 12 ലക്ഷം രൂപയുടെ കെട്ടിട നിർമാണ സാമഗ്രികൾ ഇയാൾ ഒന്നര വർഷം മുന്പ് വാടകക്കെടുത്തിരുന്നു. ഈ സാധനങ്ങളും ഒന്നര വർഷത്തെ വാടക തുകയായ ഏഴു ലക്ഷം രൂപയും ഇയാൾ നൽകിയില്ലെന്നാണു പരാതി. അന്വേഷണത്തിൽ പ്രതി കുറഞ്ഞ ചെലവിൽ കെട്ടിടം നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലെ പ്രതിയാണെന്നു കണ്ടെത്തി.
കരുനാഗപ്പള്ളി, വള്ളികുന്നം, കായംകുളം, ചവറ എന്നീ പഞ്ചായത്തുകളിലും കൊല്ലം നഗരസഭയിലുമാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. നിരവധിയാളുകളിൽനിന്നു കെട്ടിടം നിർമിച്ചു നൽകാമെന്നു കരാർ ഏറ്റെടുത്ത് എഗ്രിമെൻറ് വയ്ക്കുകയാണ് ആദ്യം ചെയ്യുന്നത്. ഏതാനും ദിവസത്തിനുള്ളിൽ കരാറിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തെത്തി കെട്ടിടം നിർമിക്കാനായി വാനം മാന്തും. ഇതിനു ശേഷം വാർക്കാനും മറ്റുമായി വാടകയ്ക്കെടുത്ത നിർമാണ സാമഗ്രികൾ സ്ഥലത്തെത്തിക്കും. ഇത്തരത്തിൽ ഉടമകളുടെ വിശ്വാസ്യത പിടിച്ചു പറ്റിയ ശേഷം വിവിധ ആളുകളിൽനിന്നുമായി ഒന്നര ലക്ഷം മുതൽ മുപ്പതു ലക്ഷം വരെ വാങ്ങി മുങ്ങുകയാണ് ഇയാൾ ചെയ്തത്.
പണം സ്വീകരിച്ചിട്ടും നിർമാണം ആരംഭിക്കാതായതോടെ തട്ടിപ്പിനിരയായവർ കായംകുളം, ചവറ,വള്ളികുന്നം, കരിവാരക്കുണ്ട് എന്നീ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. ഇക്കാര്യമറിഞ്ഞ മുസ്തഫ ഒന്നര മാസം മുന്പ് ഖത്തറിലേക്കു കടന്നു. ഇതിനിടെ, ഏതാനും ദിവസം മുന്പ് ഇയാൾ രഹസ്യമായി കരിവാരക്കുണ്ടിലുള്ള രണ്ടാം ഭാര്യയുടെ അടുക്കലെത്തിയതായി പോലീസിനു വിവരം ലഭിച്ചു. ഇക്കാര്യമറിഞ്ഞു തൊടുപുഴ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം, തൂക്കുപാലം, കട്ടപ്പന എന്നിവിടങ്ങളിലും ഇയാൾ കെട്ടിട നിർമാണ പ്രവർത്തനങ്ങളുമായി എത്തിയിരുന്നുവെന്നു പോലീസ് സൂചിപ്പിച്ചു. എസ്.ഐ പി.എസ് നാസർ, സിവിൽ പോലീസ് ഓഫീസർമാരായ ജിനീഷ്, അൻവർ ഷാ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
കെട്ടിട നിർമാണ തട്ടിപ്പ്; യുവാവ് പിടിയിൽ
01:26 AM Nov 19, 2017 | Deepika.com