ചെറുതോണി /ഇടുക്കി: ഇടമലക്കുടിയിൽ നടത്തിയ വൻ കഞ്ചാവ് വേട്ടയിൽ 90 കിലോഗ്രാം കഞ്ചാവ് പിടികൂടി. മധ്യമേഖലാ ജോയിന്റ് എക്സൈസ് കമ്മീഷണർ വി.കെ. മനോഹരനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടുക്കി, എറണാകുളം ജില്ലകളിലെ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇടമലക്കുടി പഞ്ചായത്തിലെ മുളകുതറക്കുടിയിൽനിന്നു 90 കിലോഗ്രാം കഞ്ചാവും രണ്ടു പേരെയും കസ്റ്റഡിയിലെടുത്തത്.
തമിഴ്നാട്ടിലെ ഉടുമൽപേട്ട കരിമുട്ടിക്കുടി സ്വദേശികളായ ചീനിമുത്തു(40), ഈശ്വരൻ(28) എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളം സ്പെഷൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ പി.വി. ഷാജു ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസർ കെ.എം. റോബിൻ എന്നിവർ രണ്ടാഴ്ചമുന്പ് ആദിവാസികളുടെ വേഷത്തിൽ സ്ഥലത്തെത്തി രഹസ്യമായി താമസിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ സംബന്ധിച്ചു വിവരം ലഭിച്ചത്.
തമിഴ്നാട് അതിർത്തിയിൽ ഘോരവനത്തിനു നടുവിലാണു കഞ്ചാവു കൃഷിചെയ്തിരുന്നത്. വനത്തിനുള്ളിൽ നടത്തിയിരുന്ന കൃഷി പാകമായശേഷം ഇവ കച്ചവടക്കാർക്കു കൈമാറാനായി തലച്ചുമടായി കൊണ്ടുവരുന്നതിനിടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, ഇതിനുമുന്പ് എത്ര കിലോ കഞ്ചാവ് കൊണ്ടുപോയി, ഇനി എത്രത്തോളം അവശേഷിക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങൾ പ്രതികൾ വെളിപ്പെടുത്തിയിട്ടില്ല. കൃഷിസ്ഥലത്തേക്ക് എത്തുന്നതിനു സംഘത്തിനു കഴിഞ്ഞിട്ടില്ല.
മുളകുതറക്കുടിയിൽ ശങ്കരൻകുട്ടിയാറിന്റെ തീരത്ത് കഞ്ചാവ് എത്തിക്കാനായിരുന്നു പ്രതികൾക്കു നിർദേശം ലഭിച്ചിരുന്നത്. ഈ പുഴയുടെ സമീപത്തു പ്ലാസ്റ്റിക് പടുതയിലാണ് കഞ്ചാവ് കൊണ്ടുവന്നു സൂക്ഷിച്ചിരുന്നത്. ഇവിടെ കച്ചവടക്കാർ എത്തി കൊണ്ടുപോകാനായിരുന്നു പദ്ധതി.
ശങ്കരൻകുട്ടിയാർ കേരളം- തമിഴ്നാട് അതിർത്തിയിലാണ്. ഇവിടെനിന്നു തമിഴ്നാട്ടിലെ പൊള്ളാച്ചിക്ക് അടുത്തുള്ള നെയ്ക്കാരംപെട്ടിയിലാണ് കഞ്ചാവ് സ്റ്റോക്കുചെയ്യുന്നതെന്നാണു പ്രതികൾ പറയുന്നത്. മറയൂർ, പൊള്ളാച്ചി, വാൽപാറ വഴി 18 കിലോമീറ്റർ നടന്നാണ് ഉദ്യോഗസ്ഥർ മുളകുതറക്കുടിയിൽ എത്തിയത്.
കൃഷിക്കുപിന്നിൽ ആരാണെന്നു വ്യക്തമാക്കിയിട്ടില്ല. ഇവരെ കസ്റ്റഡിയിൽവാങ്ങി കൂടുതൽ ചോദ്യംചെയ്താലേ കൃഷിക്കാരെ സംബന്ധിച്ചു വിവരം ലഭിക്കുകയുള്ളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾ ആദിവാസികളും മലയാളം സംസാരിക്കുന്നവരുമാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇടുക്കി സ്പെഷൽ സ്ക്വാഡ് സിഐ ബാബു വർഗീസ്, എറണാകുളം സ്ക്വാഡ് സിഐ സജി ലഷ്മണൻ, എക്സൈസ് ഇൻസ്പെക്ടർമാരായ സുധീപ്കുമാർ, സദയകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സുനിൽ ആന്റോ, സെയ്ഫുദീൻ, പ്രിവന്റീവ് ഓഫീസർ എന്നിവരടങ്ങുന്ന 25 അംഗ സംഘമാണ് പ്രതികളെ പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് 18 ലക്ഷം രൂപ മാർക്കറ്റ് വിലയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തലച്ചുമടായി 90 കിലോ കഞ്ചാവ്; ഇടമലക്കുടിയിൽ രണ്ടു പേർ പിടിയിൽ
01:09 AM Nov 19, 2017 | Deepika.com