തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലേക്കും സർക്കാർ കോളജുകളിലേയ്ക്കും പൊതുജനത്തിനു സ്വാഗതം. സർവകലാശാലകളുടെയും കോളജുകളുടെയും കണ്ടുപിടുത്തങ്ങളും പ്രവർത്തന രീതികളും മനസിലാക്കുന്നതിനും സർവകലാശാലകളും കോളജുകളും കൂടുതൽ പൊതുജന സൗഹാർദമാക്കുന്നതിനുമായി വിദ്യാഭ്യാസ വകുപ്പ് ‘ശാസ്ത്രായൻ’എന്ന പേരിൽ പുതിയ പദ്ധതി നടപ്പാക്കുന്നത്.
അടുത്ത മാസം ഈ പദ്ധതി നിലവിൽ വരും. സംസ്ഥാനത്തെ ഏഴു സർവകലാശാലകളിലും നാക് അക്രഡിറ്റേഷൻ ലഭിച്ചിട്ടുള്ള 35 സർക്കാർ കോളജുകളിലുമായിരിക്കും ഇത്തരത്തിൽ പൊതുജനത്തിനു പ്രവേശനത്തിനായി പ്രത്യേക ക്രമീകരണം ഒരുക്കുക. സർവകലാശാലയുടെ പ്രവർത്തനം മനസിലാക്കാൻ രണ്ടു ദിവസവും കോളജുകളുടെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനു ഒരു ദിവസവും വീതമുള്ള പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കുന്നത്. സർവകലാശാലകൾ തങ്ങളുടെ പ്രവർത്തനങ്ങൾ ഓരോന്നും പൊതുജനത്തിനു പ്രത്യേകം വിശദീകരിച്ചു നല്കണം.
കൂടാതെ സർവകലാശാലയിലെ ഓരോ വകുപ്പുയും നേട്ടങ്ങളും ഈ വകുപ്പുകളുടെ പ്രവർത്തനങ്ങളും വിവരിച്ചു നല്കണം. ഇതോടൊപ്പം ചെറിയ സെമിനാറുകളും കൾച്ചറർ പ്രോഗ്രാമുകളും സംഘടിപ്പിക്കാമെന്ന നിർദേശമുണ്ട്.
പദ്ധതിയുടെ നടത്തിപ്പിന്റെ മുന്നോടിയായി ഓരോ സർവകലാശാലകളും കോളജുകളും ഈ മാസം 30 നുള്ളിൽ പ്രോജക്ട് കോ -ഓർഡിനേറ്റർമാരെ തെരഞ്ഞെടുത്ത് അവരുടെ പട്ടിക സമർപ്പിക്കണം. റൂസാ മുഖേനെ നടപ്പാക്കുന്ന പദ്ധതിയുടെ ക്രമീകരണം സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങൾ വൈസ് ചാൻസലർമാർക്കും കോളജ് പ്രിൻസിപ്പൽമാർക്കും റൂസാ മിഷൻ കൈമാറും.ശാസ്ത്രയാൻ പ്രോജക്ട് നടപ്പാക്കുന്നതിന് സർവകലാശാലകൾക്ക് മൂന്നു ലക്ഷം രൂപയും, സ്പഷൽ ഗ്രേഡ് കോളജുകൾക്ക് 2.5 ലക്ഷം രൂപയും മറ്റുകോളജുകൾക്ക് രണ്ടു ലക്ഷം രൂപയും റൂസാ ഫണ്ടിൽ നിന്നും ലഭ്യമാക്കും.
ആദ്യഘട്ടമായി സർവകലാശാലയിലും സർക്കാർ കോളജുകളിലും നടപ്പാക്കുന്ന പദ്ധതി തുടർന്ന് എയ്ഡഡ് കോളജുകളിലും നടപ്പാക്കാൻ ലക്ഷ്യമിടുന്നു. പേരന്റ് -ടീച്ചേഴ്സ് അസോസിയേഷൻ, സ്കൗട്ട് ആൻഡ് ഗൈഡ്, എൻഎസ്എസ്, എൻസിസി തുടങ്ങിയ വിവിധ സംഘടനകളുടെ സഹായം പ്രോജക്ട് കോ- ഓർഡിനേറ്റർമാർക്ക് അതാത് സ്ഥാപന മേധാവികൾ ഒരുക്കി നല്കണം.
തോമസ് വർഗീസ്
കോളജുകളുടെയും ഡിപ്പാർട്ട്മെന്റുകളുടെയും പ്രവർത്തനം ജനങ്ങൾക്കു നേരിൽ കാണാൻ അവസരം
01:01 AM Nov 19, 2017 | Deepika.com