എരുമേലി: ദേവസ്വം ഭരണ കാലാവധി രണ്ടു വർഷമാക്കിയതിനു സർക്കാരിനെതിരേ മുൻ പ്രസിഡന്റ് കോടതിയെ സമീപിച്ചതിൽ ദുരൂഹതയുണ്ടെന്നു ദേവസ്വം പ്രസിഡൻറ് എ. പത്മകുമാർ. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറായി ചുമതലയേറ്റ ശേഷം എരുമേലിയിലെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.
അയ്യപ്പ സേവാസംഘം അന്നദാന ക്യാന്പിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്നു അദ്ദേഹം. മടിയിൽ കനമുളളവരാണു ഭയക്കുന്നത്. സർക്കാർ എപ്പോൾ ആവശ്യപ്പെട്ടാലും സ്ഥാനമൊഴിയുമെന്നു പന്പയിൽ മുൻ പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ തന്നോടു പറഞ്ഞിരുന്നെന്നു പത്മകുമാർ പറഞ്ഞു. ദേവസ്വത്തിന്റെ പൊതു ധനകാര്യസ്ഥിതിയുടെ റിപ്പോർട്ട് 21നകം നൽകണമെന്ന് അക്കൗണ്ട്സ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്നദാനത്തിന് 1,000 രൂപ നൽകിയാൽ സന്നിധാനത്ത് അയ്യപ്പനെ ദർശിക്കാൻ പ്രത്യേക സൗകര്യം നൽകുമെന്ന് ദേവസ്വത്തിന്റെ പേരിൽ ബോർഡുകൾ സ്ഥാപിച്ചത് അന്വേഷിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ഭക്തരെയെല്ലാം ഒരേപോലെയാണ് കാണേണ്ടത്. അവിടെ വലിപ്പചെറുപ്പമൊന്നും വേണ്ടന്നും പത്മകുമാർ പറഞ്ഞു.
പ്രയാർ കോടതിയിൽ പോയതിൽ ദുരൂഹതയെന്ന് എ.പത്മകുമാർ
01:01 AM Nov 19, 2017 | Deepika.com