കൊച്ചി: സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോടു വീണ്ടും കയർത്തു. തനിക്കു ചുറ്റും തടിച്ചുകൂടിയ മാധ്യമപ്രവർത്തകർ തോമസ് ചാണ്ടി വിഷയം ഉന്നയിച്ചപ്പോഴാണ് പിണറായി കയർത്തത്.
"മാറി നിൽക്ക് അങ്ങോട്ട്' എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി രോഷം പ്രകടിപ്പിച്ചത്. ഇന്നലെ രാവിലെ പത്തോടെ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ആസ്ഥാനമായ ലെനിൻ സെന്ററിൽ ആരംഭിച്ച യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എത്തുന്ന തിനാൽ നിരവധി മാധ്യമപ്രവർത്തകരും പാർട്ടി പ്രവർത്തകരും എത്തിച്ചേർന്നിരുന്നു. 10.15ന് സ്ഥലത്തെത്തിയ മുഖ്യമന്ത്രി, ലെനിൻ സെന്ററിനുള്ളിലേക്കു കയറാൻ ഒരുങ്ങവേ മാധ്യമപ്രവർത്തകർ ചുറ്റുംകൂടി.
തോമസ് ചാണ്ടി വിഷയവുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കവേ ഇത് ഇഷ്ടപ്പെടാത്ത മുഖ്യമന്ത്രി "മാറി നിൽക്ക് അങ്ങോട്ട്’ എന്ന് പറഞ്ഞ് മാധ്യമപ്രവർത്തകർക്കുനേരേ കയർക്കുകയായിരുന്നു.
ഉള്ളിൽ പ്രവേശിച്ച പിണറായി വിജയൻ അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനോടും രോഷംകൊണ്ടു. ഇതിനു പിന്നാലെ പരിസരത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരെയെല്ലാം പോലീസ് പുറത്താക്കി. പോലീസ് ഉദ്യോഗസ്ഥനോട് ദേഷ്യത്തിൽ സംസാരിച്ച് ഏതാനും നിമിഷം തിരിഞ്ഞുനിന്നശേഷമാണ് മുഖ്യമന്ത്രി സമ്മേളന ഹാളിലേക്കു കയറിയത്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് ആളുകൾ എത്തുന്നത് നിയന്ത്രിക്കണമെന്നു കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്തുനിന്ന് നിർദേശം ഉണ്ടായിരുന്നതായാണു സൂചന.
എന്നാൽ, ഇന്നലെ ഇക്കാര്യത്തിൽ വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് ഉദ്യോഗസ്ഥർക്കെതിരേ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇന്നലെ രാവിലെയുണ്ടായ സംഭവവികാസങ്ങളെത്തുടർന്ന് ഡിജിപി ലോക്നാഥ് ബെഹ്റ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശിനോട് വിഷയം പരിശോധിക്കാൻ നിർദേശം നൽകിയിരുന്നു.
മാധ്യമങ്ങൾക്കു നേരേ വീണ്ടും മുഖ്യമന്ത്രി; ‘മാറിനിൽക്ക് അങ്ങോട്ട്’
01:04 AM Nov 18, 2017 | Deepika.com