തിരുവനന്തപുരം: വെള്ളയമ്പലം- കവടിയാർ റോഡിൽ ഇന്നലെ പുലർച്ചെ കാർ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ച സംഭവം കാർ റേസിംഗിനെ തുടർന്നാണെന്നു പോലീസ്. പെരുന്താന്നി സുഭാഷ് നഗറിൽ ഭൂപിയിൽ പ്രമുഖ വ്യവസായി സുബ്രഹ്മണ്യന്റെ മകൻ ആദർശ് (20) ആണു മരിച്ചത്.
കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിനിയും തിയറ്റർ ഉടമയുടെ മകളുമായ ഗൗരി ലക്ഷ്മി (23), കണ്ണൂർ തലശേരി സ്വദേശിനി അനന്യ (24), എറണാകുളം സ്വദേശിനി ശിൽപ (23) എന്നിവർക്കു പരിക്കേറ്റിരുന്നു. ശിൽപയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം ഡിസ്ചാർജ് ചെയ്തു. ഗൗരി ലക്ഷ്മി, അനന്യ എന്നിവർ നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതികളും സുഹൃത്തുക്കളും തങ്ങളുടെ പഠന കോഴ്സ് അവസാനിച്ചതിന്റെ ഭാഗമായി തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിൽ പാർട്ടി സംഘടിപ്പിച്ചിരുന്നു. പാർട്ടിക്ക് ഒരു സംഘം ഒരു സ്വിഫ്റ്റ് കാറിലും മറ്റുള്ളവർ ആദർശിനോടൊപ്പം അദ്ദേഹം മൂന്നു ദിവസം മുമ്പു വാങ്ങിയ സ്കോഡ കാറിലും കയറി. പാർട്ടിക്കു ശേഷം ഗൗരിലക്ഷ്മി ആദർശിനെ വിളിച്ചുവരുത്തുകയായിരുന്നു.
ഇതിനുശേഷം ഇരു കാറുകളും മുന്നിലും പിറകിലുമായാണു കവടിയാർ ഭാഗത്തേക്കു പോയത്. രാജ്ഭവന്റെ സമീപത്തുള്ള റോഡിൽ സ്കോഡ കാർ സ്വിഫ്റ്റ് കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ആദർശ് ഓടിച്ചിരുന്ന കാർ മുന്നിലൂടെ പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ പാപ്പനംകോട് സ്വദേശി സജികുമാർ (42) നു പരിക്കേറ്റിരുന്നു.
നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് നാലു പേരെയും പുറത്തെടുത്തത്. എന്നാൽ, ആദർശിന്റെ ജീവൻ രക്ഷിക്കാനായില്ല. ആദർശിനോടൊപ്പമുണ്ടായിരുന്ന യുവതികൾ ആർക്കിടെക്ചർ എൻജിനിയറിംഗ് കഴിഞ്ഞവരാണെന്ന് പോലീസ് പറഞ്ഞു.
ട്രാഫിക് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ആദർശിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
കവടിയാറിലെ വാഹനാപകടം: അപകടകാരണം കാർ റേസിംഗ്
01:04 AM Nov 18, 2017 | Deepika.com