കൊച്ചി: കേരളത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയശേഷം ഗെയിൽ പൈപ്പ് ലൈൻ പദ്ധതി മികച്ചരീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്നു കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിഥിൻ ഗഡ്കരി. പദ്ധതി യാഥാർഥ്യമായാൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിനു 100 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കൊച്ചി കപ്പൽ നിർമാണശാല നിർമിക്കുന്ന ഷിപ്പ് റിപ്പയർ യാർഡിന്റെ ശിലാസ്ഥാപനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റിപ്പയർ യാർഡ് യാഥാർഥ്യമാകുന്നതോടെ പ്രത്യക്ഷമായും പരോക്ഷമായും 6,000 പേർക്കു തൊഴിൽ ലഭിക്കും. കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്താനുള്ള സംവിധാനങ്ങൾ ഇല്ലാത്തതു രാജ്യത്തിന്റെ ഈ മേഖലയിലുള്ള പുരോഗതിയെ കാര്യമായി ബാധിച്ചിരുന്നു. അതിനും പരിഹാരമാകുകയാണ്. കൊച്ചിൻ ഷിപ്പ് യാർഡ് സ്വകാര്യവത്കരിക്കാനുള്ള ഒരു ശ്രമവും ഉണ്ടാവില്ല.
വിദേശനിക്ഷേപം തുറമുഖങ്ങളുടെ കാര്യത്തിൽ ഇനി സ്വീകരിക്കേണ്ട കാര്യമില്ല. മോദി സർക്കാരിന്റെ തുടക്കത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് നഷ്ടത്തിലായിരുന്നു. എങ്ങനെ ഇതു ലാഭത്തിലാക്കാമെന്നുള്ള ചർച്ച നടക്കുന്പോഴാണു പോർട്ട് ട്രസ്റ്റുമായി ചേർന്നു പദ്ധതികൾ വിഭാവനം ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയത്. മൂലധന നിക്ഷേപമില്ലാതെ ഒരു സംരംഭവും മികച്ചരീതിയിൽ മുന്നോട്ടു പോകില്ല.
കേന്ദ്ര സർക്കാർ വികസന പദ്ധതികൾക്കായി സംസ്ഥാനങ്ങൾക്കു കോടികൾ അനുവദിക്കുന്നുണ്ട്. എന്നാൽ കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കുന്നതിൽ ഏറ്റവും പിന്നിലാണു കേരളത്തിന്റെ സ്ഥാനം. സ്ഥലം ഏറ്റെടുക്കുന്നതിലുള്ള പ്രശ്നങ്ങളാണു മികച്ച പല പദ്ധതികളും നടപ്പാക്കുന്നതിനു തടസമാകുന്നത്. സ്പെഷൽ എക്കോണമിക് സോണ് വഴി സ്മാർട് സിറ്റി അടക്കമുള്ള പ്രോജക്ടുകൾ കേരളത്തിലും വരണമെന്നു കേന്ദ്ര സർക്കാരിനു താത്പര്യമുണ്ട്.
തിരുവനന്തപുരം-കന്യാകുമാരി-ചെന്നൈ ഫെറി സർവീസ്, സമുദ്രത്തെ കൂടുതലായി ഉപയോഗിച്ചുള്ള ടൂറിസം തുടങ്ങിയ പദ്ധതികൾ സംസ്ഥാനം വിഭാവനം ചെയ്യണമെന്നും നിഥിൻ ഗഡ്കരി പറഞ്ഞു.
കെ.വി. തോമസ് എംപി അധ്യക്ഷനായി. വ്യവസായ മന്ത്രി എ.സി. മൊയ്തീൻ, എംഎൽഎമാരായ ഹൈബി ഈഡൻ, കെ.ജെ മാക്സി, കൊച്ചി മേയർ സൗമിനി ജെയിൻ, കൊച്ചിൻ ഷിപ്പ്യാർഡ് സിഎംഡി മധു എസ്. നായർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ പി. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. കൊച്ചി കപ്പൽ നിർമാണശാല 970 കോടി രൂപ ചെവിട്ടാണു കപ്പൽ അറ്റകുറ്റപ്പണികേന്ദ്രം നിർമിക്കുന്നത്. രണ്ടു വർഷങ്ങൾ കൊണ്ടു നിർമാണം പൂർത്തിയാക്കുന്നതിനായിട്ടാണ് ലക്ഷ്യമിടുന്നത്.
ഗെയിൽ പദ്ധതി: കേരള സർക്കാരിനെ പുകഴ്ത്തി നിതിൻ ഗഡ്കരി
12:23 AM Nov 18, 2017 | Deepika.com