തിരൂരരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ പ്രതികളായ 15 പേര്‍ക്കെതിരേ മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജെയ്സണ്‍ കെ. ഏബ്രഹാം സമര്‍പ്പിച്ച മുവായിരത്തിലധികം പേജുളള കുറ്റപത്രത്തില്‍ 207 സാക്ഷികളും നൂറിലധികം മുതലുകളും രേഖകളും തെളിവായി ഹാജരാക്കിയിട്ടുണ്ട്.
ഫൈസല്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പരപ്പനങ്ങാടി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.കെ.ബാബു, നിലവിലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജെയ്സണ്‍ കെ.എബ്രഹാം, പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
2016 നവംബര്‍ 19-ാം തീയതി പുലര്‍ച്ചെ അഞ്ചുമണിയോടെ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വച്ചാണ് ഫൈസല്‍ കൊല്ലപ്പെടുന്നത്.
നേരത്തെ അനില്‍കുമാര്‍ ആയിരുന്ന ഫൈസല്‍ ഗള്‍ഫില്‍ വച്ചാണ് ഇസ്ലാം മതം സ്വീകരിച്ചത്. നാട്ടില്‍ വന്നശേഷം ഭാര്യയും മൂന്നു മക്കളും മതം മാറുകയും ചെയ്തിരുന്നു. തുടര്‍ന്നു മറ്റു കുടുംബാംഗങ്ങളെ കൂടി മതപരിവര്‍ത്തനം നടത്താനുള്ള സാധ്യതയെ തുടര്‍ന്നുള്ള കടുത്ത മത വൈരാഗ്യത്തെ തുടര്‍ന്നു ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകരായ പ്രതികള്‍ ഫൈസലിനെ കൊലപ്പെടുത്തിയെന്നണ് കേസ്.
കൊലപാതകം നടത്താന്‍ നേരിട്ട് പങ്കെടുത്ത പൂല്ലൂണി സ്വദേശി ആലത്തിയൂര്‍ പൊയിലിശേരി ബിബിന്‍, പ്രജീഷ് എന്ന ബാബു, ശ്രീജേഷ് എന്ന അപ്പു, സുധീഷ്കുമാര്‍ എന്ന കുട്ടാപ്പു എന്നിവരും മറ്റു പ്രതികളായ ആര്‍എസ്എസ് തിരൂര്‍ സഹകാര്യവാഹക് മഠത്തില്‍ നാരായണന് മൂസത്, (47), ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന് പുല്ലാണി സജീഷ് ( 32), പുളിക്കല്‍ ഹരിദാസന് (30), ഇയാളുടെ ജ്യേഷ്ഠന് ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് ( 32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50), വള്ളിക്കുന്ന് അത്താണിക്കല്‍ കോട്ടാശേരി ജയകുമാര്‍ (48), തിരൂര്‍ തൃപ്രങ്ങോട് പൊയിലിശേരി എടപ്പറമ്പില്‍ രതീഷ് (27) പുതുശരി വിഷ്ണുപ്രകാശ് (27) എന്നിവര്‍ കുറ്റകൃത്യത്തിന്റെ ഗൂഢാലോചനകളിലും മുഖ്യപ്രതികള്‍ക്ക് സഹായവും പ്രേരണയും ചെയ്തവരാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികള്‍ക്കെതിരേ മാരകമായി പരിക്കേല്‍പ്പിച്ച് പൊതു ഉദ്ദേശത്തോടുകൂടി കൊലപാതകം നടത്തൽ, ഗൂഡാലോചന, തെളിവുകള്‍ നശിപ്പിക്കൽ, കുറ്റപ്രേരണ, കൊലപാതകം നടത്തിയ പ്രതികളെ സംരക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസിലെ രണ്ടാം പ്രതി ബിബിന്‍ കഴിഞ്ഞ ഒക്ടോബര്‍ 29ന് തിരൂര്‍ പുളിഞ്ചോട് വച്ച് കൊല്ലപ്പെട്ടിരുന്നു. ഇയാളെ കുറ്റവിമുക്തനാക്കാനുള്ള അപേക്ഷയും കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്. മുഖ്യപ്രതികള്‍ ഫൈസലിനെ സംഭവദിവസം പുലര്‍ച്ചെ പാലാപാര്‍ക്കിലുള്ള ക്വാട്ടേഴ്സ് പരിസരത്തുവച്ച് നിരീക്ഷിക്കുകയും സ്വന്തം ഓട്ടോയില്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ രണ്ട് ബൈക്കുകളിലായി പിന്തുടര്ന്ന് വന്ന് കൊല ചെയ്യുകയായിരുന്നു.
അഞ്ചാം പ്രതിയായ മഠത്തില്‍ നാരായണന് തിരൂര്‍ യാസര്‍ വധക്കേസിലെ ശിക്ഷിക്കപ്പെട്ട ആളാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് തൃശൂര്‍ റേഞ്ച് ഐജി എം.ആര്.അജിത് കുമാര്‍ ആണ് ലോക്കല്‍ പോലീസില്‍ നിന്നും മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
കൊടിഞ്ഞി ഫൈസല്‍ വധം: പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
12:11 AM Nov 18, 2017 | Deepika.com