തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിവിഷയത്തിൽ മന്ത്രിസഭായോഗത്തിൽ നിന്നു സിപിഐ മന്ത്രിമാർ വിട്ടു നിന്നതിനെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുള്ള വാക്പോര് മുറുകുന്നു. വിട്ടുനിൽക്കൽ അസാധാരണ നടപടിയും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമായിരുന്നെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. സിപിഎെയുടെ നടപടി ഖ്യാതി നേടാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട പ്രശ്നം ഉയർന്നുവന്നപ്പോൾ തന്നെ ഇടതുമുന്നണി തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. തീരുമാനത്തിലെത്താൻ ശ്രമം നടക്കുന്നതിനിടയിൽ മന്ത്രിസഭാ യോഗത്തിൽനിന്നു വിട്ടുനിന്ന സിപിഐയുടെ നടപടി ശത്രുപക്ഷത്തുള്ളവർക്ക് ആഹ്ലാദിക്കാൻ മാത്രമേ സഹായകമായിട്ടുള്ളൂവെന്നും കോടിയേരി പത്രസമ്മേളനത്തിൽ പറഞ്ഞു.
കോടിയേരിക്കു മറുപടിയുമായി മിനിറ്റുകൾക്കുള്ളിൽ തന്നെ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബു രംഗത്തെത്തി. മന്ത്രി ബുധനാഴ്ച രാജിവയ്ക്കുമെന്നു സിപിഐയെ ആരും അറിയിച്ചിരുന്നില്ലെന്നും രാജിയുടെഖ്യാതി സിപിഐക്കു വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട പ്രശ്നം ഉയർന്നുവന്നപ്പോൾ എൽഡിഎഫ് സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്തു തീരുമാനിച്ചത്, അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം പരിശോധിച്ചു മുഖ്യമന്ത്രി തീരുമാനം എടുക്കണമെന്നായിരുന്നുവെന്നു കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.
ഹൈക്കോടതി 14നു തോമസ് ചാണ്ടിയുടെ അപേക്ഷ തള്ളിയതിനെത്തുടർന്ന് അന്നു വൈകുന്നേരം തന്നെ മുഖ്യമന്ത്രി എൻസിപി പ്രസിഡന്റിനോടും മന്ത്രിയോടും തന്നെ വന്നു കാണണമെന്നു നിർദേശിച്ചു. എറണാകുളത്ത് ആയിരുന്നതിനാൽ രാവിലെ മാത്രമേ എത്തിച്ചേരാൻ സാധിക്കുകയുള്ളുവെന്ന് അവർ മുഖ്യമന്ത്രിയെ അറിയിച്ചു. അങ്ങനെയെങ്കിൽ മന്ത്രിസഭാ യോഗത്തിനു മുന്പ് കാണണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
അതിന്റെ അടിസ്ഥാനത്തിലാണു ഡൽഹിക്ക് പോകാൻ നിശ്ചയിച്ചിരുന്ന തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണാൻ തിരുവനന്തപുരത്തേക്കു വന്നത്. സ്ഥിതിഗതികൾ എൻസിപി നേതൃത്വത്തെയും മന്ത്രിയേയും ധരിപ്പിച്ച മുഖ്യമന്ത്രി, മന്ത്രി രാജിവയ്ക്കുന്നതാണു നല്ലതെന്ന നിർദേശം മുന്നോട്ടുവച്ചു. പാർട്ടിയുടെ ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ടു പത്തരയ്ക്കുശേഷം വിവരം അറിയിക്കാമെന്ന് അവർ മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി. ഈ പശ്ചാത്തലത്തിൽ മണിക്കൂറുകൾക്കുള്ളിൽ രാജി തീരുമാനത്തിലേക്കെത്തും എന്ന് ഉറപ്പാക്കിക്കൊണ്ടാണ് ഒമ്പതിനു മന്ത്രിസഭായോഗം ആരംഭിച്ചത്.
ഈ സമയത്താണു തോമസ് ചാണ്ടി പങ്കെടുക്കുന്നതുകൊണ്ടു തങ്ങൾ മാറിനിൽക്കുകയാണെന്ന സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചത്. സിപിഐ ഇത്തരമൊരു നിലപാടു സ്വീകരിക്കുന്നതു മുന്നണി നേതൃത്വത്തെയും മുഖ്യമന്ത്രിയേയും നേരിട്ട് അറിയിച്ചിരുന്നുവെങ്കിൽ രാഷ്ട്രീയതീരുമാനത്തിന് അവസരമുണ്ടാകുമായിരുന്നു. ഒരു സർക്കാരായി പ്രവർത്തിക്കുന്പോൾ കൈയടികളും വിമർശനങ്ങളുമുണ്ടാകും. കൈയടികൾ മാത്രം തങ്ങൾ ഏറ്റുവാങ്ങിക്കൊള്ളാം വിമർശനങ്ങൾ മറ്റുള്ളവർ ഏറ്റെടുക്കട്ടേ എന്ന സമീപനം മുന്നണി സംവിധാനത്തിനു യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിലനിർത്തിയതാണു രാഷട്രീയ ശത്രുക്കൾക്കു സഹായകമായതെന്നു സിപിഐയുടെ കെ. പ്രകാശ്ബാബു പറഞ്ഞു. ഭരണഘടന ലംഘിച്ചു സർക്കാരിനെതിരേ കേസു കൊടുത്ത മന്ത്രിയുടെ രാജിയായിരുന്നു ലക്ഷ്യം. ചാണ്ടിയുണ്ടെങ്കിൽ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്നു കാണിച്ചു മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു. മന്ത്രി രാജിവച്ചതോടെ പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്നും ഇനി ഇതു സംബന്ധിച്ച വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും പ്രകാശ്ബാബു പറഞ്ഞു.
സിപിഎമ്മും സിപിഐയും തമ്മിലുള്ള വാക്പോര് മുറുകുന്നു
12:54 AM Nov 17, 2017 | Deepika.com