തിരുവനന്തപുരം: അസാധാരണമായ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് സിപിഐയെ നിർബന്ധിതമാക്കിയതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടി മുഖപത്രമായ ജനയുഗത്തിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണു ചീഫ് എഡിറ്റർ ആയ കാനം രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടി നൽകിയത്.
തോമസ് ചാണ്ടിയുടെ രാജിപ്രശ്നത്തിൽ സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ നിന്നു വിട്ടു നിന്ന നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ അസാധാരണ നടപടിയെന്നു വിശേഷിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിനുള്ള മറുപടിയാണ് പാർട്ടി പത്രത്തിലെ മുഖപ്രസംഗത്തിലൂടെ പുറത്തു വന്നത്.
സിപിഐയുടെ നടപടി പ്രതീക്ഷിച്ച ഫലപ്രാപ്തിയിലേക്കാണു കേരള രാഷ്ട്രീയത്തെ നയിച്ചതെന്നു മുഖപ്രസംഗത്തിൽ പറയുന്നു. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയും കോടതി നടത്തിയ മൂർച്ചയേറിയ പരാമർശങ്ങളും തോമസ് ചാണ്ടിയുടെ മന്ത്രിസഭയിലെ നിലനിൽപിന്റെ സാധുതയെയാണു ചോദ്യം ചെയ്തത്.
സർക്കാരിനെയും ചീഫ് സെക്രട്ടറിയേയും എതിർകക്ഷികളാക്കി ഒരു മന്ത്രിസഭാംഗം നൽകിയ ഹർജി ഭരണഘടനാവിരുദ്ധവും അപക്വവുമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിപദവിയിലിരുന്നുകൊണ്ടു സർക്കാരിന്റെ നടപടികളെ ചോദ്യം ചെയ്യുന്നതു കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്ന് തിരിച്ചറിയാൻ ഹൈക്കോടതി വിധി കാത്തിരിക്കേണ്ടതില്ല.
വസ്തുത അതായിരിക്കെ കോടതിയുടെ രൂക്ഷമായ പരാമർശം കൂടി പുറത്തുവന്നതോടെ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതുതന്നെ മന്ത്രിസഭയെ സംബന്ധിക്കുന്ന ജനാധിപത്യമൂല്യങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനമാണെന്നു വ്യക്തമായി. ഈ അസാധാരണ സാഹചര്യമാണു മന്ത്രിസഭാ യോഗത്തിൽ നിന്നു വിട്ടുനിൽക്കുകയെന്ന അസാധാരണ നടപടിയിലേക്കു സിപിഐയെ നയിച്ചത്.
തോമസ് ചാണ്ടിക്കെതിരേ ഉയർന്ന കായൽ കൈയേറ്റ ആരോപണവും തുടർന്നുള്ള നടപടികളും ജനങ്ങൾ എൽഡിഎഫിൽ അർപ്പിച്ച വിശ്വാസത്തിന് തെല്ലെങ്കിലും മങ്ങലേൽപ്പിക്കാൻ ഇടയായിട്ടുണ്ടെങ്കിൽ അത് വിമർശനബുദ്ധ്യാ തിരിച്ചറിഞ്ഞ് തിരുത്താൻ മുന്നണിയും അതിലെ ഓരോ ഘടകകക്ഷിയും ബാധ്യസ്ഥരാണ്.
ആ തിരിച്ചറിവാണു സിപിഐയെ കർക്കശ നിലപാടുകൾക്ക് നിർബന്ധിതമാക്കിയത്.
തോമസ് ചാണ്ടിക്കും കുടുംബത്തിനും മുഖ്യ പങ്കാളിത്തമുള്ള ലേക് പാലസ് റിസോർട്ടിനെതിരേ ഉയർന്നിട്ടുള്ള കായൽ കൈയേറ്റ ആരോപണങ്ങളിൽ നാളിതുവരെ നടന്ന അന്വേഷണങ്ങൾ എല്ലാം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സ്ഥാപനത്തെയും പ്രതിക്കൂട്ടിൽ നിർത്തുന്നവയാണ്. കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാമായിരുന്നിട്ടും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിനു ഭംഗം വരുത്തുന്ന യാതൊരു നടപടിക്കും റവന്യൂ മന്ത്രി മുതിർന്നില്ല. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം, ഹൈക്കോടതിയിൽ തോമസ്ചാണ്ടി നൽകിയ ഹർജിയിലെ തീർപ്പ് തുടങ്ങിയ നിയമപരമായ എല്ലാ സാധ്യതകൾക്കും സിപിഐ ക്ഷമാപൂർവം കാത്തിരുന്നു.
പൊതുവേദിയിൽ വച്ചുയർന്ന വെല്ലുവിളിയിലും സിപിഐ ജനറൽ സെക്രട്ടറിക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണത്തിൽ പോലും പ്രകോപനം തെല്ലും കൂടാതെ മുന്നണി മര്യാദകൾ ഉയർത്തിപ്പിടിക്കാൻ സിപിഐ ബദ്ധശ്രദ്ധമായിരുന്നു.
എല്ലാ സാധ്യതകളും പൂർണമായി പ്രയോജനപ്പെടുത്തിയശേഷവും എൽഡിഎഫിനെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളുടെയും ന്യായമായ വികാരങ്ങളെ നിരാകരിക്കുന്നിടത്തോളം സംഭവങ്ങൾ എത്തിച്ചേർന്ന ഘട്ടത്തിലാണ് കർശനമായ നിലപാടുകളിലേക്കു നീങ്ങാൻ സിപിഐ നിർബന്ധിതമായതെന്നു മുഖപ്രസംഗത്തിൽ കാനം ചൂണ്ടിക്കാട്ടി.
അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടി: കാനം
12:50 AM Nov 17, 2017 | Deepika.com