ശബരിമല: മണ്ഡലവ്രതാരംഭവുമായി വൃശ്ചികപ്പുലരി പിറന്നപ്പോൾ ശബരിമല ദർശനത്തിനു ഭക്തരുടെ വൻതിരക്ക്. 41 നാൾ മണ്ഡലകാലത്തിനു തുടക്കം കുറിച്ച് ഇന്നലെ പുലർച്ചെ മൂന്നിനു നട തുറക്കുന്പോൾ ദർശനത്തിനായി കാത്തുനിന്നവരുടെ നീണ്ട നിരയുണ്ടായിരുന്നു.
പുതുതായി ചുമതലയേറ്റ മേൽശാന്തി എ.വി. ഉണ്ണിക്കൃഷ്ണൻ നന്പൂതിരി, തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുലർച്ചെ നട തുറന്നു. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ മണ്ഡലകാലത്തെ ആദ്യ അഷ്ടദ്രവ്യ ഗണപതിഹോമം തന്ത്രിയുടെ കാർമികത്വത്തിൽ നടന്നു. നിർമാല്യ ദർശനത്തിനു കാത്തുനിന്നവർക്കു പ്രസാദവും നൽകി. പിന്നാലെ നെയ്യഭിഷേകത്തിനു തുടക്കമായി. ഉച്ചവരെ ഇതു നീണ്ടുനിന്നു. എല്ലാ ദിവസവും അഭിഷേകത്തിനു സൗകര്യമുണ്ടാകും. ഉച്ചപൂജയ്ക്കുശേഷം അടച്ച നട മൂന്നിനു വീണ്ടും തുറന്നു. പിന്നീട് രാത്രി 11നാണ് അടച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതുതായി ചുമതലയേറ്റ പ്രസിഡന്റ് എ. പത്മകുമാർ, മെംബർ കെ.പി. ശങ്കരദാസ് എന്നിവർ വൃശ്ചികപ്പുലരിയിൽ സന്നിധാനത്തുണ്ടായിരുന്നു. ദേവസ്വം ബോർഡ് മെംബർ കെ. രാഘവൻ, ദേവസ്വം - ഗതാഗതം സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ദേവസ്വം ഉദ്യോഗസ്ഥർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.കെ. ശൈലജ എന്നിവർ ഇന്നലെ സന്നിധാനത്തെത്തി തങ്ങളുടെ വകുപ്പുകളുമായി ബന്ധപ്പെട്ട ക്രമീകരണം വിലയിരുത്തി. സന്നിധാനം ആശുപത്രി കെട്ടിടം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. സന്നിധാനം അന്നദാന മണ്ഡപം ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ഉദ്ഘാടനം ചെയ്തു.
വൃശ്ചികപ്പുലരിയിൽ ശബരിമലയിലേക്കു ഭക്തജനപ്രവാഹം
12:50 AM Nov 17, 2017 | Deepika.com