കട്ടപ്പന: കൊട്ടക്കാന്പൂർ വില്ലേജിൽ ജോയ്സ് ജോർജ് എംപിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടി പുതിയ വഴിത്തിരിവിൽ. ജോയ്സ് ഭൂമി കൈയേറിയിട്ടില്ലെന്നു റവന്യുമന്ത്രി നേരിട്ടു പ്രസ്താവന നടത്തിയതോടെയാണ് ആരോപണം പുതിയ ദിശയിലായത്.
പട്ടയം റദ്ദാക്കാനുള്ള മൂന്നു കാരണങ്ങളാണു ജോയ്സ് ജോർജിനു സബ് കളക്ടർ നൽകിയ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. സബ് കളക്ടറുടെ നോട്ടീസിന് ആധാരമായി ചൂണ്ടിക്കാണിക്കുന്ന ദേവികുളം തഹസിൽദാരുടെ അന്വേഷണ റിപ്പോർട്ടും സബ് കളക്ടറുടെ നോട്ടീസിലെ തീർപ്പുകളും പൊരുത്തപ്പെടുന്നതല്ലെന്നും വാദമുയർന്നിട്ടുണ്ട്.
2000 - 2001 കലഘട്ടത്തിൽ നൽകിയ പട്ടയങ്ങളുമായി ബന്ധപ്പെട്ട് നന്പർ ഒന്ന്, നന്പർ രണ്ട് രജിസ്റ്ററുകൾ ദേവികുളം തഹസിൽദാരുടെ ഒാഫീസിൽ ലഭ്യമല്ലെന്നാണു തഹസിൽദാരുടെ റിപ്പോർട്ടിലുള്ളത്. ഈ കാലഘട്ടത്തിൽ ഭൂമി പതിവു കമ്മിറ്റികൾ ചേർന്നതിന്റെ രേഖകളും ലഭ്യമല്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ബ്ലോക്കു നന്പർ 58ലെ ഭൂമി പതിവു ലിസ്റ്റിൽ ( പതിച്ചു നൽകാവുന്ന ഭൂമിയുടെ പട്ടികയിൽ) ഉൾപ്പെട്ടിട്ടുള്ളതായാണു കാണുന്നതെന്നും തഹസിൽദാരുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഭൂമിപതിവ്
ഭൂമിപതിവു രേഖകൾ ഓഫീസിൽ ലഭ്യമല്ലെന്ന തഹസിൽദാരുടെ റിപ്പോർട്ടിനെ സബ് കളക്ടർ ഭൂമിപതിവു കമ്മിറ്റി കൂടിയിട്ടില്ലെന്നു വ്യാഖ്യാനിച്ചു. ഭൂമി പതിവു ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതാണെന്നു തഹസിൽദാർ റിപ്പോർട്ടു നൽകിയിട്ടും 1971ന് മുന്പ് ഇവിടെ കൈവശക്കാർ ഉണ്ടായിരുന്നില്ലെന്നാണു സബ് കളക്ടറുടെ കണ്ടെത്തൽ. ലാൻഡ് രജിസ്റ്ററിൽ സർക്കാർ വകയെന്നോ തരിശെന്നോ രേഖപ്പെടുത്തിയാൽ അതു കൈവശമില്ലാത്ത ഭൂമിയായിരുന്നെന്നു വ്യാഖ്യാനിക്കുന്നതു കുടിയേറ്റ ഭൂമിയുടെ ഭൂരിഭാഗം പ്രദേശങ്ങൾക്കും ദോഷമാകും.
സർവേ ഉദ്യോഗസ്ഥരുടെ കൈപ്പിഴവിൽ കുടിയേറ്റ ഭൂമി പലേടത്തും തരിശായും സർക്കാരായും രേഖപ്പെടുത്തിയിട്ടുണ്ട്. തണ്ടപ്പേർ കക്ഷി അപേക്ഷ നൽകുന്പോൾ ജനിച്ചിട്ടുണ്ടാകാൻ സാധ്യത ഇല്ലെന്നാണ് സബ്കളക്ടറുടെ മറ്റൊരു പരാമർശമുള്ളത്. തണ്ടപ്പേർ കക്ഷി സബ്കളക്ടർ മുന്പാകെ നേരിട്ടു ഹാജരായില്ലെന്നതാണു പട്ടയം റദ്ദാക്കാനുള്ള മറ്റൊരു കാരണം. ജോയ്സ് അഭിഭാഷകൻ മുഖേനയാണു രേഖകൾ ഹാജരാക്കിയത്. 10-8-16ലും 2-9-16ലും രേഖകൾ ഹാജരാക്കാൻ തണ്ടപ്പേർ കക്ഷികൾക്കു നോട്ടീസ് നൽകിയിരുന്നെങ്കിലും കക്ഷികൾ ഹാജരായിരുന്നില്ലെന്നു സബ്കളക്ടറുടെ ഉത്തരവിൽ പറയുന്പോൾ പട്ടയം റദ്ദാക്കാൻ ആധാരമാക്കിയിരിക്കുന്നതു തഹസിൽദാരുടെ 6-11-17ലെ റിപ്പോർട്ടാണ്.
2001ൽ പട്ടയം ലഭിച്ച ലക്ഷ്മി സുബ്രഹ്മണ്യൻ കൊടുത്ത അപേക്ഷയിൽ 1968 മുതൽ കൈവശമനുഭവിക്കുന്ന ഭൂമിയാണെന്നാണ് പറഞ്ഞിരുന്നത്. അപേക്ഷിക്കുന്പോൾ 32 വയസുണ്ടായിരുന്നു. അതിനാൽ പട്ടയ അപേക്ഷകൻ 1968ൽ അന്നു ജനിച്ചിട്ടില്ലായിരുന്നെന്നും സബ്കളക്ടറുടെ പട്ടയം റദ്ദാക്കൽ ഉത്തരവിൽ പറയുന്നു. 1964ലെ ഭൂമി പതിവു ചട്ടങ്ങൾ ലംഘിച്ചാണു ഭൂമിക്കു പട്ടയം നൽകിയിട്ടുള്ളതെന്ന കാരണത്താലാണു പട്ടയം റദ്ദാക്കിയിരിക്കുന്നത്. പട്ടയം സംബന്ധിച്ച രേഖകൾ ഓഫീസിൽ ലഭ്യമല്ലെന്ന തഹസിൽദാരുടെ റിപ്പോർട്ട് പരിഗണിച്ചാൽ പട്ടയം നൽകിയത് ആരായിരുന്നുവെന്ന തർക്കവും ഉയരും.
ജോയ്സ് ജോർജ് ഭൂമി കൈയേറിയതായുള്ള ആരോപണം വഴിത്തിരിവിൽ
12:50 AM Nov 17, 2017 | Deepika.com