കൊച്ചി: ആർഎസ്എസ് നേതാവ് കതിരൂർ മനോജിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ കോടതിയിൽ ഹാജരായി. സമൻസിന്റെ അടിസ്ഥാനത്തിലാണു 25 പ്രതികൾ ഇന്നലെ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ ഹാജരായത്.
ജാമ്യത്തിലുള്ള ജയരാജൻ അടക്കം 10 പേർക്ക് 50,000 രൂപയ്ക്കും തുല്യ തുകയുടെ രണ്ടാൾ ഉറപ്പിൻമേലും ജാമ്യം നീട്ടി നൽകി.
ജയരാജനെ കൂടാതെ സിപിഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി മധുസൂദനൻ, തലശേരി ഈസ്റ്റ് കതിരൂർ രാജു എന്ന രാജേഷ്, തലശേരി മീത്തൽ വീട്ടിൽ മഹേഷ്, ഈസ്റ്റ് കതിരൂർ സുനൂട്ടി എന്ന സുനിൽ കുമാർ, കതിരൂർ ചുണ്ടകപ്പോയിൽ വി.പി. സജിലേഷ്, കതിരൂർ സ്വദേശികളായ പ്രകാശൻ, കൃഷ്ണൻ, എ.രാമചന്ദ്രൻ, സിറാജ് എന്നിവർക്കാണ് ജാമ്യം നീട്ടിക്കിട്ടിയത്. എ.എൻ.ഷംസീർ എംഎൽഎയ്ക്കും കാരായി രാജനുമൊപ്പം രാവിലെ 10.45 ഓടെയാണ് ജയരാജൻ കോടതിയിൽ ഹാജരായത്. കേസ് ജനുവരി 18 ന് വീണ്ടും പരിഗണിക്കും.
കതിരൂർ മനോജ് വധക്കേസ്: പി.ജയരാജൻ അടക്കം 10 പ്രതികളുടെ ജാമ്യം നീട്ടി
12:38 AM Nov 17, 2017 | Deepika.com