കോട്ടയം: നന്മയുടെ ശുശ്രൂഷ ചൊരിഞ്ഞ, അര ലക്ഷം ജനനങ്ങൾക്ക് പരിചരണം നൽകിയ സിസ്റ്റർ ഡോ. മേരി മാർസലസ് (65) ഓർമയായി. കുഞ്ഞുങ്ങൾ ദൈവത്തിന്റെ സമ്മാനമാണെന്നു ദന്പതികളെ ഓർമപ്പെടുത്തുകയും മനുഷ്യ ജീവന്റെ ഓരോ സ്പന്ദനത്തിനും സ്വന്തം ജീവനോളം വിലനൽകുകയും ചെയ്ത മാർസലസമ്മയുടെ അപ്രതീക്ഷിത മരണം തീരാദുഃഖമായി.
ഗർഭച്ഛിദ്രം പാതകമാണെന്നു ബോധിപ്പിക്കുകയും സ്വാഭാവിക ഗർഭധാരണ മുറകളെ മാത്രം പ്രോത്സാഹിപ്പിക്കുകയും ചെയ്ത ജീവന്റെ കാവലാളായിരുന്നു മാർസലസമ്മ. ആധിയും ആശങ്കയുമായി അടുത്തുവരുന്ന സ്ത്രീകളെയെല്ലാം ധൈര്യപ്പെടുത്തുകയും സുഖപ്പെടുത്തുകയും ചെയ്യുക വഴി ഈ കന്യാസ്ത്രീയെ വികാരവായ്പോടെ ഏവരും അമ്മയെന്നാണു വിളിച്ചിരുന്നത്. അത്രയേറെ അമൂല്യമായിരുന്നു മനസിനും ശരീരത്തിനും ആശ്വാസം പകരുന്ന സിസ്റ്ററിന്റെ ശുശ്രൂഷ.
മക്കളില്ലാതെ കണ്ണീരോടെ മുന്നിലെത്തിയ ഒരുപാടു ദന്പതികൾ. പ്രാർഥനയും മരുന്നും ചികിത്സയിൽ പ്രയോജനപ്പെടുത്തി ഒട്ടേറെപ്പേർക്ക് കുഞ്ഞുങ്ങളെ നൽകാൻ ഈ കൈപ്പുണ്യത്തിനു കഴിഞ്ഞു. തെള്ളകം കാരിത്താസ് ആശുപത്രിയിലെ സേവനത്തിനുശേഷം 1991 ഏപ്രിൽ 16നാണു കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രിയിലേക്ക് ഗൈനക്കോളജിസ്റ്റായി സിസ്റ്റർ എത്തിയത്. ഇൻഫെർട്ടിലിറ്റി വിഭാഗത്തിന്റെ കൂടി ചുമതലയുണ്ടായിരുന്ന സിസ്റ്റർ ഇവിടെ ചീഫ് ഗൈനക്കോളജിസ്റ്റും മെഡിക്കൽ സൂപ്രണ്ടുമായിരുന്നു. കാൽനൂറ്റാണ്ടിനിടെ മുപ്പതിനായിരത്തിലധികം ശിശുക്കളുടെ ജനനത്തിനു പ്രധാന ശുശ്രൂഷകയായി ലേബർ റൂമിൽ സിസ്റ്ററിന്റെ സാന്നിധ്യമുണ്ടായി. വിദേശ ആശുപത്രികളിലെ സേവനം കൂടി പരിഗണിച്ചാൽ അരലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് ഈ കൈകളിലേക്കു പിറന്നു വീണു കരഞ്ഞത്. ഉണരുന്ന ജീവന്റെ ഓരോ കരച്ചിലും ദൈവം നൽകുന്ന സമ്മാനമാണെന്ന് പ്രസവിച്ചയുടൻ ഓരോ സ്ത്രീയുടെയും കാതിൽ മന്ത്രിച്ചിരുന്ന സൂതകർമിണിയായിരുന്നു ഈ കന്യാസ്ത്രീ. കുട്ടനാട് വെളിയനാട് പയറ്റുപാക്കൽ മഠത്തികളത്തിൽ ജോസഫ് സാറാമ്മ ദന്പതികളുടെ മകളായി ജനനം. ചിങ്ങവനത്തു റബർ ഫാക്ടറി നടത്തിയിരുന്ന ജോസഫിന്റെ എട്ടു മക്കളിൽ നാലാമത്തെ മകൾ മേരി മാർസലസിനെ കൂടാതെ രണ്ടു പേർ കൂടി ദൈവശുശ്രൂഷയ്ക്കായി ഈ കുടുംബത്തിൽനിന്നു വിളിക്കപ്പെട്ടു. കൈനടി എ.ജെ. ജോണ് മെമ്മോറിയൽ സ്കൂളിൽനിന്നു ഫസ്റ്റ് ക്ലാസോടെ പത്താംക്ലാസ് പാസായ മറിയക്കുട്ടി പതിനഞ്ചാം വയസിൽ ക്നാനായ കത്തോലിക്കാ സഭയിലെ വിസിറ്റേഷൻ സന്യാസസഭയിൽ അർഥിനിയായി ചേർന്നു. 1969ൽ വൃതവാഗ്ദാനം സ്ഥിരീകരിച്ചു ബിസിഎം കോളജിൽ പഠനം തുടർന്നു. 1974ൽ ബിഎസ്സി പാസായശേഷം കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നു. കോട്ടയം മെഡിക്കൽ കോളജിൽ മെഡിസിൻ വിദ്യാർഥിയായ ആദ്യ കന്യാസ്ത്രീ.
1980-82 കാലത്ത് കോട്ടയം കാരിത്താസ് ആശുപത്രിയിൽ സേവനംചെയ്തശേഷം ഉന്നതപഠനത്തിനായി സിസ്റ്റർ മേരി മാർസലസ് ബ്രിട്ടനിലേക്കും അയർലൻഡിലേക്കും പോയി. ഡബ്ളിനിലെ ട്രിനിറ്റി കോളജിൽനിന്ന് ഒന്നാംറാങ്കും എഡ്വിൻ ലില്ലി ഗോൾഡ് മെഡലും നേടിഡിപ്ലോമ ഇൻ ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റെട്രിക്സ് പാസായി. തുടർന്ന് ബ്രിട്ടനിലെയും അയർലൻഡിലെയും വിവിധ ആശുപത്രികളിൽ പരിശീലനം നേടി.ലണ്ടനിൽ നിന്നുതന്നെ എംആർസിഒജിയും എഫ്ആർസിഒജിയും നേടി.അനുപമമായ ആതുരശുശ്രൂഷാ വഴിയിൽ സിസ്റ്ററിനെ ബഹുമതികൾക്കൊണ്ട് ലോകം ആദരിച്ചു.
ഭാരത് ജ്യോതി പുരസ്കാരം, ബെസ്റ്റ് സിറ്റിസണ് ഓഫ് ഇന്ത്യ അവാർഡ്, അമേരിക്കൻ ബയോഗ്രഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, പേഷ്യന്റ്സ് ഫ്രണ്ട്ലി ഡോക്ടർ അവാർഡ്, കെസിബിസി പ്രോലൈഫ് അവാർഡ്, കാതറൈൻ അവാർഡ് എന്നിങ്ങനെ ഓരോ ബഹുമതിയിലും ദൈവകൃപയുടെ നല്ല വാക്കുകളാണ് സിസ്റ്റർ നന്ദിയായി ഉച്ചരിച്ചിരുന്നത്. 2000 മുതൽ ആറുവർഷം ഇന്ത്യയിലെ സിസ്റ്റർ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റും കെസിബിസി പ്രോലൈഫ് സമിതി അംഗവുമായിരുന്നു. കൗണ്സലിംഗ്, പാലിയേറ്റീവ് കെയർ മേഖലകളിലും സിസ്റ്റർ സജീവമായിരുന്നു.
ജോമി കുര്യാക്കോസ്
ഈ കൈകളിൽ പിറന്നുവീണത് അര ലക്ഷം കുഞ്ഞുങ്ങൾ
12:32 AM Nov 17, 2017 | Deepika.com