മൂന്നാർ: റവന്യു നടപടികളിൽ പ്രതിരോധം തീർക്കാൻ സിപിഎം നേതാക്കളും വ്യാപാരികളും ചേർന്നു രൂപം നൽകിയ മൂന്നാർ സംരക്ഷണ സമിതിയിൽനിന്നു സിപിഐ നേതാക്കളെ ഒഴിവാക്കി. നടപടികളിൽനിന്നു രക്ഷ നേടാനും പ്രതിരോധത്തിനു പഴുതുകൾ തേടാനുമുള്ള ആലോചനായോഗത്തിൽനിന്നാണ് സിപിഐയെ ഒഴിവാക്കിയത്. കൊട്ടാക്കന്പൂരിൽ ഭൂമി വിവാദത്തെത്തുടർന്നു ജോയ്സ് ജോർജ് എംപിക്കെതിരേ റവന്യു നടപടിയുണ്ടായ പശ്ചാത്തലത്തിലാണു സമിതിയുടെ നീക്കം.
മൂന്നാറിൽ നടന്ന യോഗത്തിനു നേതൃത്വം നൽകിയതു മൂന്നാറിലെ പ്രമുഖമായ രണ്ടു വ്യാപാര സംഘടനകളും ഭരണ മുന്നണിയിലെ പ്രമുഖകക്ഷിയുടെ നേതാക്കളുംകൂടിയാണ്. മൂന്നാറിലെ ജനങ്ങളുടെ പേരിൽ പ്രതിരോധം തീർക്കാനാണു സമിതിയുടെ നീക്കം.
ഇതുവഴി റവന്യു വകുപ്പിനെ സമ്മർദത്തിലാക്കാമെന്നും സമിതി കണക്കു കൂട്ടുന്നു. മൂന്നാറിലും ഭൂപ്രശ്നങ്ങളുടെ പേരിൽ ഇടഞ്ഞുനിൽക്കുന്ന സിപിഎമ്മും സിപിഐയും തമ്മിൽ പുതിയ പോർമുഖം തുറക്കുന്നതാണ് ഈ നീക്കം.
സിപിഐ ഭരിക്കുന്ന റവന്യു വകുപ്പ് എടുക്കുന്ന നടപടികൾക്കെതിരേയാണ് സമരസമിതി വരുന്നത്. അതാണ് സമിതിയിൽനിന്നു സിപിഐ പുറത്താകാൻ കാരണം. മൂന്നാറിലെത്തുന്ന റവന്യൂ ഉദ്യോഗസ്ഥർ തങ്ങളുടെ അഭിപ്രായങ്ങളെയും നിലപാടുകളെയും ഗൗനിക്കാത്തത് ഇടുക്കിയിലെ സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. മൂന്നാറിലെ ഇക്കാനഗറിൽ എസ്. രാജേന്ദ്രൻ എംഎൽഎ ഭൂമി കൈയേറിയെന്ന ആരോപണം നിലനിൽക്കെ എംപിയും വെട്ടിലായത് ഉദ്യോഗസ്ഥരുടെ പിഴവു കൊണ്ടാണെന്നാണു സിപിഎം ആവർത്തിക്കുന്നത്.
ഇക്കാര്യം പരസ്യമായി പലപ്പോഴും വെളിപ്പെടുത്തിയിട്ടുള്ള ദേവികുളം എംഎൽഎ, നടപടികളുടെ പേരിൽ പ്രമുഖ ഘടകകക്ഷി നേതാക്കളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിട്ടുണ്ട്.
സിപിഐയെ ഒഴിവാക്കി മൂന്നാർ സംരക്ഷണ സമിതി
12:32 AM Nov 17, 2017 | Deepika.com