തിരുവനന്തപുരം: പാരന്പര്യ വൈദ്യന്മാരുടെ പക്കലുള്ള നാട്ടറിവുകൾ ശേഖരിക്കാനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകിയ ഏഴു കോടി രൂപയുടെ ഫണ്ട് ചെലവഴിച്ച് എട്ടു പുസ്തകമിറക്കി വില്പന നടത്തിയിട്ടും താളിയോല കൈമാറിയ കുടുംബങ്ങളേയും വ്യക്തികളേയും പ്രതിഫലം നൽകാതെ സംസ്ഥാന ആയുർവേദ വകുപ്പ് പറ്റിച്ചു. ഇറക്കിയ എട്ട് പുസ്തകങ്ങളിലും താളിയോലകൾ കൈമാറിയവരുടെ പേരുപോലും ഒഴിവാക്കി.
വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന മരുന്നുകന്പനി പ്രതിനിധികൾ ആയുർവേദ പാരന്പര്യ അറിവുകൾക്കു വലിയ പ്രതിഫലം നൽകുന്ന അവസ്ഥ നിലനിൽക്കുന്പോഴാണു സംസ്ഥാന ആയൂർവേദ വകുപ്പിന്റെ വഞ്ചന.
സംസ്ഥാന ആയുഷ് വകുപ്പിലെ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലാണ് താളിയോലയിലെ പാരന്പര്യ അറിവുകൾ നശിച്ചുപോകാതെ സംരക്ഷിക്കാനായി 2005-ൽ ഡോക്കുമെന്റേഷൻ സെന്റർ തുടങ്ങിയത്. ആയുർവേദ ഡോക്ടർമാർ, കൈയെഴുത്തു രേഖാ വിദഗ്ധർ, ഡോക്കുമെന്റേഷൻ അസിസ്റ്റന്റുമാർ എന്നിവർ അടങ്ങുന്നതാണു ഗവേഷണ സംഘം.
നൂറ്റാണ്ടുകളായി ആയുർവേദം പ്രാക്ടീസ് ചെയ്യുന്ന പരന്പരാഗത കുടുംബങ്ങളിലെ അറിവുകൾ അടുത്ത തലമുറയ്ക്കായി ഡോക്കുമെന്റ് ചെയ്യുന്നതാണ് പദ്ധതി. ഈ പദ്ധതിയിൽ കേരളീയ ഒൗഷധ വിജ്ഞാനീയം എന്ന പേരിൽ മലയാളത്തിൽ നാലും ആയുർവേദ ലഗസി ഓഫ് കേരള എന്ന പേരിൽ ഇംഗ്ളീഷിൽ നാലും പുസ്തകങ്ങൾ ഇറക്കുകയും ചെയ്തു. ഇതേവരെ 3,80,100 രൂപയുടെ പുസ്തകങ്ങൾ വിറ്റു.
മലയാളം പുസ്തകം കുറേ വിറ്റുപോയി. ഇംഗ്ലീഷ് പുസ്തങ്ങൾക്ക് തീരെ വില്പനയില്ല.വീട്ടുകാരിൽ നിന്ന് പാരന്പര്യ അറിവുകൾ തട്ടിയെടുക്കുകയും അവ നൽകിയവരെ വഞ്ചിക്കുകയുമാണ് ആയുർവേദ വിദ്യാഭ്യാസ വകുപ്പ് ചെയ്തത്. ഇത് ബൗദ്ധിക സ്വത്തവകാശ നിയമ ലംഘനവും മനുഷ്യാവകാശ ലംഘനവുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. താളിയോലകൾ കൈമാറിയവരെക്കുറിച്ചുള്ള വിവരം പുറത്തു നൽകാനാകില്ലെന്നും ബൗദ്ധിക സ്വത്തവകാശ പരിധിയിൽ വരുന്ന വിഷയമാണെന്നും ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് വിവരാവകാശ നിയമം വഴി നൽകിയ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
താളിയോല നൽകിയവർക്കു പ്രതിഫലം നൽകാതെ ആയുർവേദ വകുപ്പ് പറ്റിച്ചു
12:32 AM Nov 17, 2017 | Deepika.com