കണ്ണൂർ: കണ്ണൂരിൽനിന്ന് ഐഎസിൽ ചേർന്നവർക്കു പണം എത്തിയത് ദുബായിയിൽനിന്ന്. ഐഎസ് പ്രവർത്തകനും പാപ്പിനിശേരി സ്വദേശിയുമായ തസ്ലിം മുഖേനയാണ് കണ്ണൂരിൽനിന്ന് ഐഎസിൽ ചേർന്ന 15 പേർക്കും പണം ലഭിച്ചിരിക്കുന്നത്.
28,000 രൂപ വീതമാണ് ഓരോരുത്തരുടെയും അക്കൗണ്ടിൽ വന്നിരിക്കുന്നത്. അറസ്റ്റിലായ മുണ്ടേരി കൈപ്പക്കയിൽ ബൈത്തുൽ ഫർസാനയിലെ മിഥ്ലാജിന്റെ അക്കൗണ്ടിൽ 40,000 രൂപ ദുബായിൽനിന്നു നിക്ഷേപിച്ചതായി ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ അഞ്ചു പേരെയും വീണ്ടും പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇതിനകം ഐഎസുമായി ബന്ധപ്പെട്ട 400 ഡിജിറ്റൽ തെളിവുകൾ അറസ്റ്റിലായവരിൽനിന്ന് അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
ഐഎസിൽ പ്രവർത്തിക്കുന്ന കാസർഗോഡ് പടന്നക്കാട് സ്വദേശി റാഷിദ് അബ്ദുള്ളയുടെ ശബ്ദസന്ദേശം ഷെയർ ചെയ്തവർക്കെതിരേ കേസെടുക്കാൻ പോലീസിനു നിർദേശം ലഭിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽനിന്നാണ് ഇയാൾ വോയ്സ് ക്ലിപ്പ് അയച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽനിന്നു നിരവധി പേർ ഈ വോയ്സ് ക്ലിപ്പ് ഷെയർ ചെയ്തിട്ടുണ്ട്.
വർഗീയത പരത്തുന്ന അൻപതോളം വോയ്സ് ക്ലിപ്പുകളാണ് ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ അയച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിൽ വോയ്സ് ക്ലിപ്പ് ഷെയർ ചെയ്തവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
കണ്ണൂരിൽനിന്ന് ഐഎസിൽ ചേർന്നവർക്കു പണം എത്തിയത് ദുബായിൽനിന്ന്
12:19 AM Nov 17, 2017 | Deepika.com