കളമശേരി: ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെതുടർന്ന് കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു. ആലുവ മുപ്പത്തടം പാലറ കണ്ണികമലി വീട്ടിൽ അക്ഷയ് കുമാർ (22) ആണ് മരണമടഞ്ഞത്. സംഭവത്തോടനുബന്ധിച്ച് ഏലൂർ നോർത്ത് സ്വദേശികളായ കളത്തിങ്കൽ വീട്ടിൽ റെനീഷ് (31), കൊളവേലി വീട്ടിൽ സനീഷ് (28), കളരിപ്പറന്പിൽ വീട്ടിൽ അനിൽകുമാർ (28) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.
ബുധനാഴ്ച രാത്രി ഏലൂരിലെ ബാറിലാണ് സംഭവം . കസേരയുടെ പേരിലാണ് തർക്കം ആരംഭിച്ചതെന്നാണ് സൂചന. വാക്കുതർക്കത്തിനൊടുവിൽ പ്രതികളിലൊരാൾ കത്തിയെടുത്ത് അക്ഷയ് കുമാറിനെ കുത്തി. കഴുത്തിൽ മുറിവേറ്റ അക്ഷയിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാത്രി മരണമടഞ്ഞു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ ഇന്നലെ രാവിലെ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് എറണാകുളം നോർത്ത് സിഐ കെ.ജെ.പീറ്ററിന്റെ നേതൃത്വത്തിൽ എസ്ഐ അഭിലാഷും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അക്ഷയിന്റെ മൃതദേഹം ഇന്നു പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടിന് പാതാളം ശ്മശാനത്തിൽ സംസ്കരിക്കും. എടയാർ എഎസ്പിഎൽ ജീവനക്കാരനായിരുന്നു അക്ഷയ്. അമ്മ: ശോഭ. സഹോദങ്ങൾ : അജയ്, ആഷിക്.
ബാറിൽ യുവാവ് കുത്തേറ്റ് മരിച്ചു; മൂന്നു പേർ അറസ്റ്റിൽ
12:19 AM Nov 17, 2017 | Deepika.com