കാഞ്ഞങ്ങാട്: ഇരിയയ്ക്കടുത്ത് പൊടവടുക്കത്തെ അന്പൂട്ടിനായരുടെ ഭാര്യ ലീല(56)യുടെ ദുരൂഹ മരണം കൊലപാതകമാണെന്നു വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടിലെ തേപ്പു ജോലിക്കാരനായ യുവാവിനെ ബേക്കൽ സിഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി അബ്ദുൾ ഷേഖി(20)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം തേപ്പു ജോലിക്കാരായ മറ്റു നാല് ബംഗാൾ സ്വദേശികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ബുധനാഴ്ച ഉച്ചയോടെയാണ് ലീലയെ വീടിനുള്ളിലെ കുളിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയ്ക്കിടെ ലീലയുടെ കഴുത്തിൽ മുറിവേറ്റതിന്റെ പാടുകൾ കണ്ടെത്തിയിരുന്നു. കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും നഷ്ടപ്പെട്ടിരുന്നു. തുടക്കംമുതൽ പശ്ചിമബംഗാൾ സ്വദേശികളെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം. അഞ്ചംഗസംഘത്തിലെ അബുൾ ഷേഖിൽനിന്ന് നാട്ടുകാർ സ്വർണമാല കണ്ടെടുത്തിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്നു വ്യക്തമായത്.
തേപ്പുതൊഴിലാളിയായ പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ
12:19 AM Nov 17, 2017 | Deepika.com