കോട്ടയം: എംജി യൂണിവേഴ്സിറ്റി റെഗുലർ യുജി, പിജി പ്രോഗ്രാമുകളോടൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക് സയൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ഗ്രീൻ ടെക്നോളജി തുടങ്ങിയ അത്യാധുനിക പഠനശാഖകളും വിദേശഭാഷകളും പഠിപ്പിക്കുമെന്ന് വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ.
അടുത്ത അധ്യയന വർഷം മുതൽ നിലവിലുള്ള അക്കാഡമിക പ്രോഗ്രാമിന്റെ 25 ശതമാനത്തിനു തുല്യമായ ക്രെഡിറ്റുകൾ നവ പഠനശാഖകളിൽ ഓപ്ഷണലായി പഠിക്കാനാകും. വിദ്യാർഥികളെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനായി വിഭാവന ചെയ്യുന്ന നവ വൈജ്ഞാനിക പാഠ്യക്രമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഇതുവഴി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ മാറ്റത്തിനാണ് എംജി സർവകലാശാല വഴിയൊരുക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അനന്ത സാധ്യതകളാണ് തുറന്നിടുന്നത്. മനുഷ്യചിന്തകളെ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ ശേഷിയുള്ള യന്ത്രസംവിധാനം രൂപകൽപ്പന ചെയ്യാനുള്ള പാഠങ്ങളാണ് ഉൾക്കൊള്ളിക്കുക. സ്വയം ചിന്തിച്ച് പ്രവർത്തിക്കുന്ന കന്പ്യൂട്ടർ അധിഷ്ഠിത മെഷീനുകളുടെ നിർമാണപ്രക്രിയ സ്വായത്തമാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠനത്തിലൂടെ സാധിക്കും.
സമുദ്ര, ബഹിരാകാശ പര്യവേഷണങ്ങളിലും ഉത്പാദന രംഗത്തും അപകടമേഖലയിലും ദുരന്ത നിവാരണത്തിലും വളരെ സഹായകരമാകുന്ന സങ്കേതങ്ങളാണ് റോബോട്ടിക്സിലുള്ളത്്. ബഹു വൈജ്ഞാനിക പഠനശാഖയായ റോബോട്ടിക്സ് ഗണിത, ശാസ്ത്ര, സാങ്കേതിക, എൻജിനീയറിംഗ് വിഷയങ്ങൾ അധ്യാപകർ ഇല്ലാതെ പഠിപ്പിക്കാൻ സഹായകരമാണ്. ഈ നൂറ്റാണ്ടിന്റെ പഠനശാഖയായി വികാസം പ്രാപിക്കുന്ന ഇന്റർനെറ്റ് ഓഫ് തിംഗ്സ് ഓഫീസിലെയും വീടുകളിലെയും ഉപകരണങ്ങളെയും വാഹനങ്ങളെയും നെറ്റ്വർക്കിംഗിലൂടെ ബന്ധപ്പെടുത്തുന്നതിനുള്ള പഠനമാണ്. ഇന്റർനെറ്റും എംബഡഡ് കന്പ്യൂട്ടിംഗും സംയുക്തമായി വിന്യസിക്കുന്ന നവ സങ്കേതം വഴി മൂന്നു വർഷത്തിനുള്ളിൽ 3000 കോടി ഉപകരണങ്ങൾ ബന്ധിക്കപ്പെടുമെന്നാണ് സാങ്കേതിക വിദഗ്ധർ വിലയിരുത്തുന്നത്.
എംജി സർവകലാശാലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക് സയൻസും പഠിക്കാനവസരം
12:10 AM Nov 17, 2017 | Deepika.com