തിരുവനന്തപുരം: ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുന്നോക്ക സമുദായങ്ങളിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു പത്തു ശതമാനം സംവരണം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്തെ അഞ്ചു ദേവസ്വം ബോർഡുകളിലെയും നിയമനങ്ങളിലും സംവരണം പാലിക്കും. ദേവസ്വം ബോർഡ് നിയമനങ്ങളിൽ അഹിന്ദുക്കളെ പരിഗണിക്കാറില്ല.
സർക്കാർ സർവീസിൽ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 18 ശതമാനം സംവരണം നല്കുന്നുണ്ട്. ദേവസ്വം ബോർഡിൽ ഈ സംവരണം കൂടി ഹിന്ദുക്കളിലെ പൊതുവിഭാഗത്തിനാണു ലഭിക്കുന്നത്. ഈ 18 ശതമാനത്തിൽനിന്ന് 10 ശതമാനം തസ്തികകളാണു മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കക്കാർക്കായി നീക്കി വയ്ക്കുന്നത്. മറ്റു വിഭാഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള സംവരണത്തിന്റെ ശതമാനവും ഉയർത്തി.
ഈഴവ സമുദായത്തിന് ഇപ്പോഴുളള സംവരണം 14 ശതമാനത്തിൽനിന്ന് 17 % ആയി ഉയർത്തി. പട്ടികജാതി- വർഗ വിഭാഗത്തിന്റെ സംവരണം പത്തിൽ നിന്ന് 12 % ആക്കി ഉയരും. ഈഴവ ഒഴികെയുളള ഒബിസി സംവരണം മൂന്നു ശതമാനത്തിൽ നിന്ന് ആറു ശതമാനമായും വർധിപ്പിക്കും. ഇതിനായി ദേവസ്വം റിക്രൂട്ട്മെന്റ് ചട്ടങ്ങളിൽ ഭേദഗതി വരുത്തും.
പാവപ്പെട്ട മുന്നോക്കക്കാർക്കു ദേവസ്വം ബോർഡിൽ 10 % സംവരണം
12:10 AM Nov 17, 2017 | Deepika.com