തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും നാടകീയ നീക്കങ്ങൾക്കുമൊടുവിൽ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.45ന് എൻസിപി ആക്ടിംഗ് പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ മന്ത്രിയുടെ രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറുകയായിരുന്നു. ഒന്നര വർഷം പിന്നിടുന്ന പിണറായി മന്ത്രിസഭയിൽനിന്നുള്ള മൂന്നാമത്തെ രാജിയാണിത്.
തോമസ് ചാണ്ടിയുടെ രാജി സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്കു കൈമാറി. രാജി അംഗീകരിച്ചതായി ഗവർണർ പി. സദാശിവം അറിയിച്ചു. തോമസ് ചാണ്ടി വഹിച്ചിരുന്ന ഗതാഗതം- മോട്ടോർ വെഹിക്കിൾ വകുപ്പുകളുടെ ചുമതല തത്കാലം മുഖ്യമന്ത്രി വഹിക്കും.
സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായയ്ക്ക് ഏറെ കോട്ടം സൃഷ്ടിച്ചെന്ന വിലയിരുത്തലിനും രാഷ്ട്രീയ സമ്മർദങ്ങൾക്കും ഒടുവിൽ ഔദ്യോഗിക വസതിയായ കാവേരിയിൽ എൻസിപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഉച്ചയ്ക്ക് 12.30-ഓടെയാണ് തോമസ് ചാണ്ടി രാജിക്കത്തിൽ ഒപ്പുവച്ചത്. തുടർന്നു മുഖ്യമന്ത്രിയെ കാണാൻ കൂട്ടാക്കാതെ തോമസ് ചാണ്ടി ഔദ്യോഗിക വാഹനത്തിൽ ആലപ്പുഴയ്ക്കു പോയി. ഉപാധികളില്ലാതെയാണു രാജി.
എൻസിപിയുടെ മന്ത്രിസ്ഥാനം ഒഴിച്ചിടുമെന്നും ആദ്യം കുറ്റവിമുക്തനായി എത്തുന്ന പാർട്ടിപ്രതിനിധിക്കു മന്ത്രിസ്ഥാനം മടക്കി നൽകാമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നു തോമസ് ചാണ്ടി പിന്നീടു കുട്ടനാട്ടിൽ പറഞ്ഞു. എൻസിപിയുടെ മറ്റൊരു എംഎൽഎ നേരത്തെ ഹണി ട്രാപ്പ് കേസിൽ മന്ത്രിസ്ഥാനം നഷ്ടമായ എ.കെ. ശശീന്ദ്രനാണ്.
മന്ത്രിസഭാ ബഹിഷ്കരണം അടക്കമുള്ള സിപിഐയുടെ കടുത്ത നിലപാടാണു തോമസ് ചാണ്ടിയുടെ രാജി ഇന്നലെ വേഗത്തിലാക്കിയത്. തോമസ് ചാണ്ടിക്കെതിരേ ഹൈക്കോടതി വിമർശനം ഉണ്ടായതിനുശേഷം ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തോമസ് ചാണ്ടി പങ്കെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചു സിപിഐയുടെ നാലു മന്ത്രിമാരും മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചു.
വിട്ടുനിൽക്കാനുള്ള കാരണം വ്യക്തമാക്കി മന്ത്രി ഇ. ചന്ദ്രശേഖരൻ നൽകിയ കുറിപ്പ് തോമസ് ചാണ്ടിയെ മന്ത്രിസഭായോഗത്തിൽ ഇരുത്തി മുഖ്യമന്ത്രി വായിച്ചു കേൾപ്പിച്ചു. പിന്നീടു മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി സിപിഐയുടേത് അസാധാരണ നടപടിയാണെന്നും ഒരു കാരണവശാലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും പ്രതികരിച്ചു.
തോമസ് ചാണ്ടി രാജിവയ്ക്കണമെന്നു 12നു ചേർന്ന എൽഡിഎഫ് യോഗത്തിൽ എൻസിപി ഒഴികെയുള്ള രാഷ്ട്രീയകക്ഷികൾ ആവശ്യപ്പെട്ടിരുന്നു. എജിയുടെ നിയമോപദേശം പരിശോധിച്ചും എൻസിപി നേതൃത്വത്തിന്റെ നിലപാടിന്റെ അടിസ്ഥാനത്തിലും യുക്തമായ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ മുന്നണി ചുമതലപ്പെടുത്തി. എജിയുടെ നിയമോപദേശം എതിരായപ്പോൾ, ഹൈക്കോടതിയിലെ കേസിന്റെ വിധി വരട്ടെയെന്ന നിലപാടു സ്വീകരിച്ചു. ഹൈക്കോടതി നിലപാട് എതിരായിട്ടും തോമസ് ചാണ്ടി മന്ത്രിസഭയിൽ തുടർന്നതോടെ ഇടതുമുന്നണിയിൽ പൊട്ടിത്തെറിയായി.
തോമസ് ചാണ്ടി ഇന്നലെ രാവിലെ എൻസിപി നേതാക്കളോടൊപ്പം മുഖ്യമന്ത്രിയെ കണ്ടു. എൻസിപി ദേശീയ നേതൃത്വവുമായി ചർച്ച നടത്തുമെന്ന് അറി യിച്ചു. മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി രാവിലെ 10.30നു ശേഷം എൻസിപി നേതാക്കൾ തീരുമാനം അറിയിക്കുമെന്നു പറഞ്ഞു. പിന്നെയും രണ്ടു മണിക്കൂർ കൂടി കഴിഞ്ഞായിരുന്നു രാജി.
തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചു
12:54 AM Nov 16, 2017 | Deepika.com