തിരുവനന്തപുരം: ഹൈക്കോടതിവിധി എതിരായിട്ടും രാജിവയ്ക്കാതെ മന്ത്രിസഭാ യോഗത്തിന് എത്തിയ തോമസ് ചാണ്ടിയുടെ നിലപാടിൽ പ്രതിഷേധിച്ചു സിപിഐയുടെ നാലു മന്ത്രിമാരും ഇന്നലെ മന്ത്രിസഭായോഗം ബഹിഷ്കരിച്ചു. തോമസ് ചാണ്ടി പങ്കെടുത്താൽ മന്ത്രിസഭായോഗം ബഹിഷ്കരിക്കണമെന്ന പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സിപിഐ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, വി.എസ്. സുനിൽകുമാർ, പി. തിലോത്തമൻ, കെ. രാജു എന്നിവർ വിട്ടുനിന്നത്. യോഗം ബഹിഷ്കരിച്ച ഇവർ മന്ത്രിസഭായോഗം നടക്കുന്ന ഹാളിനു തൊട്ടുതാഴെയുള്ള റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ മുറിയിൽ സമയം ചെലവഴിച്ചു.
സിപിഐയുടെ നാലു മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് അസാധാരണ നടപടിയും ഒരു കാരണവശാലും സംഭവിക്കാൻ പാടില്ലാത്തതുമാണെന്നു മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിസഭായോഗത്തിനിടയിലാണ് ഇതുസംബന്ധിച്ച മന്ത്രി ഇ. ചന്ദ്രശേഖരന്റെ കുറിപ്പ് ലഭിച്ചത്. തോമസ് ചാണ്ടി മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുകയാണെങ്കിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കേണ്ടെന്നു പാർട്ടി തീരുമാനിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ തങ്ങൾ നാലു പേരും വിട്ടുനിൽക്കുകയാണെന്നും കത്തിൽ പറഞ്ഞു.
ഏതു മന്ത്രിയായാലും അദ്ദേഹത്തെ പാർട്ടി നിലപാട് സ്വാധീനിക്കും. സിപിഐ മന്ത്രിമാർ പാർട്ടി തീരുമാനം അനുസരിച്ചതായി കണക്കാക്കിയാൽ മതി. അതിന്റെ പേരിൽ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുന്ന സ്ഥിതിയില്ല. എന്നാൽ, ഇതു സമ്മതിക്കാൻ കഴിയില്ല. കൂട്ടുത്തരവാദിത്വം ശരിയായ നിലയിൽ പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഹിഷ്കരണം ശരിയാണോയെന്നു ചോദിച്ചാൽ സാധാരണ നിലയ്ക്ക് ഉണ്ടാകാത്ത നടപടിയാണ്. ഏതു പ്രശ്നവും ചർച്ച ചെയ്യാനുള്ള വേദിയാണു മന്ത്രിസഭ. മന്ത്രിമാർ അതിൽനിന്നു വിട്ടുനിൽക്കുന്ന പതിവില്ല. സംഭവിക്കാൻ പാടില്ലാത്തതാണ്. സിപിഐയുടെ പ്രശ്നം പരിഹരിക്കാൻ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. അടുത്ത മന്ത്രിസഭായോഗത്തിൽ അവരുണ്ടാകും. തോമസ് ചാണ്ടിക്കു മന്ത്രിയെന്ന നിലയിൽ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ അവകാശമുണ്ട്. അതു സിപിഐക്കു മനസിലാകാത്തത് എന്തു കൊണ്ടെന്ന് അവരോടാണു ചോദിക്കേണ്ടത്.
തോമസ് ചാണ്ടിയുടെ പ്രശ്നം മന്ത്രിസഭ ചർച്ച ചെയ്തില്ല. ഇക്കാര്യത്തിൽ ഇടതുമുന്നണി നേരത്തേ എടുത്ത നിലപാടുണ്ട്. മുഖ്യമന്ത്രി നിശ്ചയിക്കട്ടെയെന്നും അദ്ദേഹത്തിന്റെ പാർട്ടിയായ എൻസിപിയുടെ നിലപാടു വരട്ടെയെന്നുമായിരുന്നു അത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എൻസിപി നേതൃത്വവുമായി ഇന്നലെ രാവിലെ താൻ സംസാരിച്ചു.
അവർക്ക് അഖിലേന്ത്യാ നേതൃത്വവുമായി ചർച്ച ചെയ്യണമെന്നാണ് അറിയിച്ചത്. അതു വേണ്ടായെന്നു പറയാൻ തനിക്കു സാധിക്കില്ല. അതിനുശേഷം അവർ വിവരം അറിയിച്ചു.
തോമസ് ചാണ്ടി പ്രശ്നത്തിൽ നിയമപരമായി സ്വീകരിക്കേണ്ട ചില വിഷയങ്ങൾ ഉണ്ടായിരുന്നു. അതിനു സ്വാഭാവികമായും കാലതാമസമുണ്ടായി. ഇതിനിടെയാണു കോടതിവിധി വന്നത്. ഘടകകക്ഷികൾക്ക് അർഹിക്കുന്ന മാന്യത നൽകണം. തോമസ് ചാണ്ടി വിദേശത്തു പോയി പണം സമ്പാദിച്ചതാണ്. അതിനു നമുക്കൊന്നും പറയാനാവില്ല.
തനിക്കു കർശനക്കാരനെന്ന പ്രതിച്ഛായ ഉണ്ടായിരുന്നത് അങ്ങനെ അല്ലെന്നല്ലേ ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഇ.പി. ജയരാജനെയും എ.കെ. ശശീന്ദ്രനെയുമെല്ലാം രാജിവയ്പിച്ചത് മാധ്യമങ്ങൾ തന്റെ തലയിൽ ചാർത്തിയെന്നേയുള്ളൂ. അവ ഏകപക്ഷീയമായി ഒറ്റയ്ക്കെടുത്ത തീരുമാനമല്ല. മുന്നണി മന്ത്രിസഭയാകുമ്പോൾ മുഖ്യമന്ത്രിക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാനാവില്ല. പരസ്പര ചർച്ചകളും പരസ്പരമുള്ള ബോധ്യപ്പെടുത്തലുകളും വേണം.
സർക്കാർ തീരുമാനത്തിനെതിരേ മന്ത്രി കേസ് കൊടുത്തത് ശരിയാണോയെന്ന കാര്യം കോടതിതന്നെ പറഞ്ഞിട്ടുണ്ടെന്നും ഇതുതന്നെയാണു സർക്കാർ നിലപാടെന്നും പിണറായി വിജയൻ പറഞ്ഞു.
സിപിഐ മന്ത്രിസഭായോഗം ബഹിഷ്കരിച്ചു, അസാധാരണ നടപടിയെന്നു മുഖ്യമന്ത്രി
12:54 AM Nov 16, 2017 | Deepika.com