തിരുവനന്തപുരം: എൻസിപി നിയമസഭാംഗങ്ങളായ എ.കെ. ശശീന്ദ്രന്റെയും തോമസ് ചാണ്ടിയുടെയും പേരിൽ കോടതിയിൽ നിലനില്‍ക്കുന്ന കേസുകളിൽ ആദ്യം കുറ്റവിമുക്തനാകുന്ന ആളെ വീണ്ടും മന്ത്രിയാക്കുമെന്ന് എൻസിപി അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്റർ. തോമസ് ചാണ്ടിയുടെ രാജിക്കത്ത് മുഖ്യമന്ത്രിക്കു കൈമാറിയശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു പേരേയും ഒരുമിച്ചു കോടതി കുറ്റവിമുക്തനാക്കിയാൽ എ.കെ. ശശീന്ദ്രനാവും മന്ത്രിയാകുക. ഗതാഗതമന്ത്രിസ്ഥാനത്തേക്കു വേറെ ആരെയും പരിഗണിക്കില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ മന്ത്രി വരുന്നതുവരെ മുഖ്യമന്ത്രി തന്നെ ഈ വകുപ്പ് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്. സിപിഐയുടെ സമ്മർദത്തിന്റെ ഭാഗമായല്ല മന്ത്രിയെ പിൻവലിച്ചത്.
ഇടതുമുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കാതിരിക്കാനാണു രാജി. മുഖ്യമന്ത്രിയുടെ നിലപാട് അനുസരിക്കാനാണ് എൻസിപി കേന്ദ്ര നേതൃത്വവും നിർദേശം നല്‍കിയിരുന്നത്. ഒരു ഉപാധിയുടെയും അടിസ്ഥാനത്തിലല്ല രാജി. മന്ത്രിസഭാ യോഗത്തിൽ നിന്നു വിട്ടുനിന്ന സിപിഐയുടെ നിലപാട് മുന്നണിയുടെ കൂട്ടുത്തരവാദിത്വത്തെ ബാധിക്കും - പീതാംബ രൻ മാസ്റ്റർ പറഞ്ഞു.
കൈയേറ്റം തിരിച്ചുപിടിക്കാൻ നിർദേശം
തിരുവനന്തപുരം: കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവച്ച തോമസ് ചാണ്ടിക്കെതിരേ നടപടി സ്വീകരിക്കാൻ റവന്യുമന്ത്രിയുടെ നിർദേശം. നിയമ ലംഘനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ ആലപ്പുഴ ജില്ലാ കളക്ടർ ടി.വി. അനുപമയ്ക്ക് റവന്യു വകുപ്പ് നിർദേശം നൽകി. കൈയേറ്റഭൂമി തിരിച്ചുപിടിക്കണമെന്നും നികത്തിയ നിലം പൂർവസ്ഥിതിയിലാക്കാൻ നടപടിയെടുക്കണമെന്നുമാണു നിർദേശം.
ആദ്യം കുറ്റവിമുക്തനാകുന്ന ആൾ മന്ത്രിയാകും: എൻസിപി
12:54 AM Nov 16, 2017 | Deepika.com