മങ്കൊന്പ്: ഹൈക്കോടതിയിലെ പരാമർശങ്ങളും സിപിഐയുടെ നിലപാടുമാണ് രാജിയിലേക്കു നയിച്ചതെന്ന് തോമസ് ചാണ്ടി. രാജിവച്ചത് സ്വന്തം തീരുമാനപ്രകാരമാണ്. ആരുടെയും സമ്മർദമില്ല. തെറ്റുചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും ആലപ്പുഴയിലെ വീട്ടിൽ നടത്തിയ പത്രസമ്മേളനത്തിൽ തോമസ് ചാണ്ടി പറഞ്ഞു. സിപിഐ മുന്നണി മര്യാദകൾ പാലിച്ചില്ല. ഒരു പാർട്ടി മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല. രാജിക്കുള്ള സന്നദ്ധത അങ്ങോട്ട് അറിയിച്ചതാണ്.
സർക്കാരിന്റെ പ്രതിച്ഛായ രക്ഷിക്കാനാണ് രാജിവച്ചതെന്നും തോമസ് ചാണ്ടി പറഞ്ഞു. ഹൈക്കോടതി പരാമർശങ്ങൾക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നല്കും. ഉത്തരവിൽ ജഡ്ജി ഒപ്പിട്ടാൽ ഇന്നുതന്നെ വിമാനമാർഗം അഭിഭാഷകർ ഡൽഹിക്കു പോകും.
കരിവേലിപ്പാടത്ത് റിസോർട്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തനിക്ക് ഒരുസെന്റ് ഭൂമിപോലുമില്ല. അവസരം വന്നാൽ എന്തൊക്കെ നഷ്ടമുണ്ടായാലും തിരിച്ചുവരുമെന്നും തോമസ് ചാണ്ടി പറഞ്ഞു.
പത്രസമ്മേളനം തറവാട്ടിൽ
മങ്കൊന്പ്: ഏഴരമാസത്തെ മന്ത്രിമന്ദിരത്തിലെ വാസത്തിന് അന്ത്യം കുറിച്ച് തോമസ് ചാണ്ടി ഇന്നലെ ചേന്നങ്കരിയിലെ വെട്ടിക്കാട് വീട്ടിലെത്തി.തിരുവനന്തപുരത്തുനിന്നു സർക്കാർ വാഹനത്തിൽ വൈകുന്നേരം മൂന്നേകാലോടെയാണ് ചേന്നങ്കരിയിലെത്തിയത്.വീട്ടുപരിസരത്തും ഓഫീസിലും മാധ്യമപ്രവർത്തകരുടെ വൻപടതന്നെ എത്തിയിരുന്നു. ജില്ലയുടെ പല ഭാഗങ്ങളിൽനിന്നുള്ള പാർട്ടി പ്രവർത്തകരും വെട്ടിക്കാട്ടിലേക്കെത്തിക്കൊണ്ടിരുന്നു. പോലീസിന്റെയും സഹപ്രവർത്തകരുടെയും വാഹനങ്ങൾ അകന്പടിയായുണ്ടായിരുന്നു. പൂപ്പള്ളി- കൈനകരി റോഡിനോടു ചേർന്നുള്ള പ്രധാന ഗേറ്റിൽ നിന്നും പാർട്ടി പ്രവർത്തകർ മുദ്രാവാക്യങ്ങളോടെയാണ് മന്ത്രിയെ എതിരേറ്റത്. മാധ്യമപ്രവർത്തകരും പിന്നാലെയെത്തി. ഇതിനിടെ, മന്ത്രിയുമായി സംസാരിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരും പാർട്ടി പ്രവർത്തകനും തമ്മിൽ നേരിയ വാക്കേറ്റമുണ്ടായി. എല്ലാവരും ഓഫീസ് മുറിയിലേക്കു പൊയ്ക്കാള്ളൂ വാർത്താ സമ്മേളനമുണ്ട് എന്ന് മന്ത്രി പറഞ്ഞു. ഏറെ ശാന്തനായി സംസാരിച്ചുതുടങ്ങിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കിടെ ഇടയ്ക്കിടെ പൊട്ടിത്തെറിച്ചു. ഒടുവിൽ ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞ് ചിരിച്ചുകൊണ്ട് കൈവീശി വീട്ടിലേക്കു കയറിപ്പോയി.
രാജിയിലേക്കു നയിച്ചത് ഹൈക്കോടതി പരാമർശവും സിപിഐ നിലപാടും: തോമസ് ചാണ്ടി
12:46 AM Nov 16, 2017 | Deepika.com