തിരുവനന്തപുരം: പദവികൾ ഒഴിയുമ്പോഴാണെങ്കിൽ പോലും അതു ശോഭയോടെ ചെയ്യാം. അതല്ലാതെയും രാജി ആകാം.തോമസ് ചാണ്ടിയുടെ കാര്യത്തിൽ കാര്യങ്ങൾ പരമാവധി വഷളാക്കിയ ശേഷമായിരുന്നു രാജി. ശരിക്കും ക്ഷമകെടുത്തിയ ശേഷമുള്ള രാജി. ഇതിന്റെ പേരുദോഷം അറിഞ്ഞോ അറിയാതെയോ മുഖ്യമന്ത്രി പിണറായി വിജയനും പേറേണ്ടി വന്നിരിക്കുന്നു.
പ്രതികൂലമായ അന്വേഷണ റിപ്പോർട്ട് വന്നപ്പോൾ തന്നെ രാജിവച്ചിരുന്നെങ്കിൽ അതിനൊരു ശോഭ ഉണ്ടാകുമായിരുന്നു. അതു പിന്നീട് നിയമോപദേശത്തിനു വിടുകയും പിന്നാലെ ഇടതുമുന്നണിയിൽ വിഷയമെത്തിക്കുകയും അവിടെയും തീരുമാനമെടുക്കാതിരിക്കുകയും ചെയ്തതോടെ ഇടതുമുന്നണിയുടെ പ്രതിച്ഛായയ്ക്കുണ്ടായ കോട്ടം ചെറുതല്ല. ഇടതുപക്ഷം വ്യത്യസ്തമാണെന്ന് അവർ തന്നെ മേനി പറയുന്ന രാഷ്ട്രീയമൂല്യത്തിന് ഇടിവുതട്ടിയെന്ന ചിന്ത ഇടത് അനുഭാവികൾക്കിടയിൽ തന്നെ പ്രചരിക്കുന്നതിന് ഇതു കാരണമായി. ഹൈക്കോടതിയിലെ പ്രതികൂല പരാമർശങ്ങൾ കൂടി വന്നതോടെ രാജി അനിവാര്യമാണെന്നു വ്യക്തമായി. അപ്പോഴും എങ്ങനെയും പിടിച്ചുനിൽക്കാനായിരുന്നു തോമസ് ചാണ്ടിയും എൻസിപിയും ശ്രമിച്ചത്. അതിനു മുഖ്യമന്ത്രി പിന്തുണ കൊടുത്തു എന്ന പ്രതീതിയാണ് ഇന്നലെ രാവിലെയും ഉണ്ടായത്.
മുന്നണിക്കുള്ളിൽ അന്തരീക്ഷം വഷളാകുന്നതിനു വരെ ഈ സംഭവവികാസങ്ങൾ വഴിതെളിച്ചു. സിപിഐയും സിപിഎമ്മും തമ്മിലുള്ള ബന്ധമാണ് വഷളായിരിക്കുന്നത്. ഇനി പരസ്പരവിശ്വാസത്തോടെ മുഖ്യമന്ത്രിക്കും സിപിഐക്കും മുന്നോട്ടു പോകാൻ എളുപ്പമാകില്ല.
മന്ത്രിസഭയുടെ തുടക്കകാലം മുതൽ സിപിഐ അസ്വസ്ഥരാണ്. മുഖ്യമന്ത്രിയുടെ ഏകാധിപത്യരീതികളോട് അവർക്കു യോജിപ്പില്ലായിരുന്നു. എന്നാൽ എതിർശബ്ദം ഉയർത്താൻ അവർക്കു സാധിച്ചിരുന്നില്ല. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ മുതൽ തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം വരെയുള്ള വിഷയങ്ങളിൽ ഇരുകൂട്ടരുടെയും അഭിപ്രായ വ്യത്യാസങ്ങൾ പുറത്തുവന്നു കൊണ്ടിരുന്നു. എന്നാൽ ഇതൊന്നും പരിധി വിടാതിരിക്കാൻ ഇരുകൂട്ടരും ശ്രദ്ധിച്ചിരുന്നു.
തോമസ് ചാണ്ടിയുടെ കാര്യത്തിൽ മുഖ്യമന്ത്രി തങ്ങളുടെ അഭിപ്രായത്തിനു വില കൽപ്പിക്കാൻ തയാറല്ലെന്നു വ്യക്തമായതോടെയാണ് സിപിഐ അറ്റകൈ പ്രയോഗത്തിനു തയാറായത്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ അപൂർവമായ മന്ത്രിസഭായോഗ ബഹിഷ്കരണത്തിന് അവർ തയാറായി. അതിലുള്ള അതൃപ്തി മുഖ്യമന്ത്രി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
സിപിഐയുടെ കടുംപിടിത്തത്തിനു മുമ്പിൽ മുഖ്യമന്ത്രിക്കു വഴങ്ങേണ്ടി വന്നു. അത് അദ്ദേഹം അത്ര പെട്ടെന്നു മറക്കുമെന്നു കരുതാൻ വയ്യ. മുന്നോട്ട് ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം ഉൗഷ്മളമായി തുടരാനിടയില്ല. ഘടകകക്ഷിയോടുള്ള രാഷ്ട്രീയ ധർമം പാലിക്കുകയായിരുന്നു എന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഒരു ഘടകകക്ഷിക്ക് ദേശീയ നേതൃത്വവുമായി ചർച്ച ചെയ്യുന്നതിനുള്ള അവസരം നൽകുക എന്ന മിനിമം മര്യാദ മാത്രമാണു കാട്ടിയതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. അത് അതേപടി അംഗീകരിക്കാൻ സിപിഐ തയാറല്ല. അത്രതന്നെ വിശ്വാസയോഗ്യമായ വിശദീകരണവുമല്ല.
ചുരുക്കത്തിൽ, തോമസ് ചാണ്ടിയുടെ രാജി വലിച്ചുനീട്ടിയതുകൊണ്ടു സർക്കാരിനോ മുഖ്യമന്ത്രിക്കോ മുന്നണിക്കോ പ്രത്യേകിച്ചു നേട്ടമൊന്നുമുണ്ടായില്ല. ഒടുവിൽ തോമസ് ചാണ്ടിക്കു രാജിവയ്ക്കേണ്ടി വന്നു. അപ്പോഴേക്കും മുന്നണിക്കും സർക്കാരിനും രാഷ്ട്രീയമായി നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. മുന്നണിക്കുള്ളിൽ പ്രധാന ഘടകകക്ഷികൾ തമ്മിലുള്ള വടംവലി പരസ്യമായി പുറത്തുവന്നു എന്നതാണു തോമസ് ചാണ്ടി വരുത്തി വച്ച രാഷ്ട്രീയദുരന്തം.
സാബു ജോണ്
വഷളാക്കി, പൊട്ടിത്തെറിയായി, ഒടുവിൽ രാജി
12:46 AM Nov 16, 2017 | Deepika.com