തിരുവനന്തപുരം: കാലാവധി പൂർത്തിയാക്കാതെ രാജിവച്ചൊഴിയുന്ന എട്ടാമത്തെ ഗതാഗതമന്ത്രിയാണു തോമസ് ചാണ്ടി.
ഗതാഗതമന്ത്രിമാരുടെ ഗതികേട് 1976 ൽ തുടങ്ങിയതാണ് . അന്നു കേരള കോണ്ഗ്രസ് നേതാവായിരുന്ന ആർ. ബാലകൃഷ്ണപിള്ളയ്ക്കു രാജിവയ്ക്കേണ്ടി വന്നു. ലോക്സഭാംഗമായിരുന്ന പിള്ളയ്ക്ക് ആറു മാസത്തിനകം നിയമസഭാംഗമാകാൻ സാധിക്കാത്തതിനെ തുടർന്നായിരുന്നു രാജി. 1995 ലും പിള്ളയ്ക്കു ഗതാഗതമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. ഇടമലയാർ കേസിലെ കോടതി വിധിയെ തുടർന്നായിരുന്നു അന്നു രാജി.
1999 ൽ ജനതാദളിലെ പി.ആർ. കുറുപ്പ് പാർട്ടിയിലെ പ്രശ്നങ്ങളെ തുടർന്നു രാജി വച്ചു. പകരം വന്ന നീലലോഹിതദാസൻ നാടാർ അതേ വർഷം തന്നെ രാജിവയ്ക്കാൻ നിർബന്ധിതനായി.
ഗതാഗത സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ പീഡിപ്പിച്ചെന്ന കേസിലായിരുന്നു രാജി. 2003 ൽ ഗ്രാഫൈറ്റ് കേസിൽ ആർ. ബാലകൃഷ്ണപിള്ള കുറ്റവിമുക്തനായതിനെത്തുടർന്ന് കെ.ബി. ഗണേഷ്കുമാർ മന്ത്രിസ്ഥാനം പിള്ളയ്ക്കായി ഒഴിഞ്ഞുകൊടുത്തു. 2009 ൽ ജനതാദളിന് കോഴിക്കോട് ലോക്സഭാ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് മാത്യു ടി. തോമസ് രാജിവച്ചു.
പിണറായി സർക്കാരിൽ എൻസിപി മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ രാജിവച്ചത് ഹണിട്രാപ്പ് വിവാദത്തെ തുടർന്നാണ്. ഈ വർഷം ഏപ്രിൽ ഒന്നിനു പകരക്കാരനായെത്തിയ തോമസ് ചാണ്ടിയും ഇന്നലെ പടിയിറങ്ങി.
ഗതാഗതമന്ത്രിമാർ വാഴാതെ കേരളം
12:46 AM Nov 16, 2017 | Deepika.com