തിരുവനന്തപുരം: ഇടതുമുന്നണി സർക്കാരിൽ നിലവിൽ അപ്രമാദിത്വം മുഖ്യമന്ത്രി പിണറായി വിജയന്റെ കൈവശംതന്നെയാണ്. അതാർക്കും വിട്ടുകൊടുക്കാൻ പോയിട്ടു പങ്കുവയ്ക്കാൻ കൂടി അദ്ദേഹം തയാറല്ല. സിപിഐ അടക്കമുള്ള ഘടകകക്ഷികളുടെ ശബ്ദത്തിനു മുഖ്യമന്ത്രി പലപ്പോഴും വില കല്പിക്കുന്നില്ലെന്ന പരാതി ഇപ്പോഴും നിലനിൽക്കുന്നതിനു കാരണവും മറ്റൊന്നല്ല.
എക്കാലവും എൽഡിഎഫിന്റെ നിയമസഭയിലെ മൃഗീയ ഭൂരിപക്ഷം ചൂണ്ടിയാണു മുഖ്യമന്ത്രി കാർക്കശ്യക്കാരനാകുന്നതെന്നാണു സിപിഐയുടെ പരാതി. കാരണം, എൽഡിഎഫിന് 91 അംഗങ്ങൾ നിയമസഭയിലുണ്ട്. 71 പേരുടെ പിന്തുണ വേണ്ടിടത്ത് 20 പേരുടെ അധിക പിന്തുണ. 19 അംഗങ്ങളുള്ള സിപിഐയുടെ ആവശ്യങ്ങൾക്കു ചെവി കൊടുക്കാതിരുന്നതും ഇതിനാലാണെന്നായിരുന്നു പ്രധാന പരാതി. എന്നാൽ, എൽഡിഎഫ് സർക്കാരുകളിൽ മുമ്പുണ്ടായിരുന്ന സ്വാധീനം വീണ്ടെടുക്കാനാണു സിപിഐ നീക്കം. മുമ്പു പല നീക്കങ്ങളിലും പരാജയപ്പെട്ടെങ്കിലും എൻസിപി മന്ത്രിയായ തോമസ് ചാണ്ടിക്കെതിരായ നീക്കങ്ങളിൽ സിപിഐ ഉറച്ചുനിന്നത് ഈ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. മൂന്ന് അംഗങ്ങളുള്ള ജനതാദൾ- എസും ഈ വിഷയത്തിൽ ഒരുപരിധി വരെ സിപിഐയുടെ നിലപാടിനൊപ്പം നിന്നു.
എന്നാൽ, ഭരണം മറിച്ചിടണമെന്നുള്ള ചിന്ത ഇവരുടെ മനസിൽ പോലും ഇല്ലത്രേ. സിപിഎമ്മിന്റെ വല്യേട്ടൻ നിലപാടിൽ മയം വരുത്തി, ഘടകകക്ഷികളുടെ അഭിപ്രായങ്ങൾക്കു കൂടി കൂടുതൽ വില കല്പിക്കണമെന്നാണ് ഇവർ പറയാതെ പറയുന്നത്. എൻസിപി എക്കാലവും കേരളത്തിൽ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല. ദേശീയ രാഷ്ട്രീയത്തിലെ നിലപാടു മാറ്റത്തിന്റെ ഭാഗമായി ചാഞ്ചാട്ടങ്ങൾ ഉണ്ടാകാം. അവർക്കു രണ്ടംഗങ്ങൾ മാത്രമേ സംസ്ഥാന നിയമസഭയിൽ ഉളള്ളൂ. എന്നാൽ, എന്തു സംഭവിച്ചാലും എ.കെ. ശശീന്ദ്രൻ ഇടതുമുന്നണി വിട്ടു പോകാൻ സാധ്യതയില്ലെന്ന ഏക ആശ്വാസം മാത്രമാണു സിപിഎമ്മിനുള്ളത്.
ഇവിടെയാണു സിപിഐയുടെ 19 അംഗങ്ങളുടെ കണക്കിന്റെ കളി അവർ സിപിഎമ്മിനെ ബോധ്യപ്പെടുത്താൻ ഒരുങ്ങുന്നത്. ജനതാദളിന്റെ മൂന്ന് അംഗങ്ങൾ കൂടിയായാൽ അതു നിർണായകമാകും. ഘടകകക്ഷികളുടെ ആവശ്യങ്ങൾക്കു സിപിഎം അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതികൾക്കു പരിഹാരമുണ്ടാകണം.
ഈ ഘട്ടത്തിൽ സിപിഐയുടെ പിന്തുണയില്ലെങ്കിൽ ഇടതു സ്വതന്ത്രരെന്ന് അവകാശപ്പെട്ടുള്ള ചില സ്വതന്ത്രരുടെ പിറകേ ഭരണം നിലനിർത്താൻ സിപിഎമ്മിനു പോകേണ്ടി വരും. ഇന്നലെ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തപ്പോൾ ബഹിഷ്കരിച്ച സിപിഐ നേതാക്കൾ നൽകുന്ന സന്ദേശവും മറ്റൊന്നല്ലെന്നാണു സൂചന.
നേരത്തെ മൂന്നാർ ഭൂമി കൈയേറ്റം ഒഴിപ്പിക്കൽ നടപടിയിലും ലോ അക്കാദമി ഭൂമി പ്രശ്നത്തിലും റവന്യു അഡീഷണൽ ചീഫ് സെക്രട്ടറിയുടെ മാറ്റം അടക്കമുള്ള വിഷയങ്ങളിൽ സിപിഐ നിലപാടിനെ മുഖവിലയ്ക്ക് എടുക്കാതിരുന്ന സിപിഎമ്മിനുള്ള മുഖം അടച്ചുള്ള പ്രഹരമായും സിപിഐയുടെ ഇപ്പോഴത്തെ നടപടിയെ വിലയിരുത്താം. വരുംദിവസങ്ങളിൽ ഭരണതലത്തിലെ നിലപാടുകളിൽ സിപിഐ കൂടുതൽ കാർക്കശ്യ സ്വഭാവം കാട്ടുമെന്ന വ്യക്തമായ സന്ദേശം കൂടിയാണിത്.
കെ. ഇന്ദ്രജിത്ത്
അപ്രമാദിത്വം ഉറപ്പിക്കാൻ മുഖ്യമന്ത്രി; സ്വാധീനം വീണ്ടെടുക്കാൻ സിപിഐ
12:46 AM Nov 16, 2017 | Deepika.com