തിരുവനന്തപുരം : തോമസ് ചാണ്ടി രാജിവച്ചതോടെ എൻസിപിക്ക് അവകാശപ്പെട്ട മന്ത്രിസ്ഥാനത്തു തത്കാലം ശൂന്യത. രണ്ടു നിയമസഭാംഗങ്ങൾ മാത്രമുള്ള എൻസിപിക്ക് മന്ത്രിസ്ഥാനത്തേക്കു മറ്റൊരു എംഎൽഎ ഇല്ലാത്തതാണു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
പെൺകെണി കേസിൽ എ.കെ. ശശീന്ദ്രൻ നേരത്തേ രാജിവച്ചിരുന്നു. ആ സ്ഥാനത്താണ് കുട്ടനാട് എംഎൽഎയായ തോമസ് ചാണ്ടി മന്ത്രിയായത്. ഭൂമി കൈയേറ്റ കേസിൽപ്പെട്ടു ചാണ്ടിക്കും ഇപ്പോൾ രാജിവയ്ക്കേണ്ടി വന്നതോടെയാണു പാർട്ടി കൂടുതൽ പരുങ്ങലിലായിരിക്കുന്നത്.
ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധിക്കെതിരേ തോമസ് ചാണ്ടി സുപ്രീംകോടതിയിൽ പോകാനൊരുങ്ങുകയാണ്. ഒരുപക്ഷേ സുപ്രീംകോടതിയിൽ നിന്നു ചാണ്ടിക്കനുകൂലമായി എന്തെങ്കിലും നടപടി ഉണ്ടായാൽ മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണു തോമസ് ചാണ്ടിയും എൻസിപിയും.
ഇങ്ങനെയൊരു ഉപാധിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം രാജിവച്ചതെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ മാസ്റ്റർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, എ.കെ.ശശീന്ദ്രന്റെ പേരിൽ ഹൈക്കോടതിയിൽ ഒരു സ്ത്രീ നൽകിയ കേസ് ആ സ്ത്രീ തന്നെ പിൻവലിക്കുന്നതായി കാണിച്ചു കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കേസ് കോടതി തള്ളിയാൽ ശശീന്ദ്രനും മന്ത്രിസ്ഥാനത്തേക്കു മടങ്ങിയെത്താനാകും. ഇക്കാര്യവും പാർട്ടി നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ചാണ്ടിയുടെയും ശശീന്ദ്രന്റെയും കേസുകളുടെ സ്വഭാവം രണ്ടാണ്. അതുകൊണ്ടു തന്നെ ആദ്യം ഏതു കേസിലാകും തീരുമാനമുണ്ടാകുയെന്നത് ഇപ്പോൾ പറയാനും കഴിയില്ല. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടാണു ശശീന്ദ്രൻ രാജിവച്ചത്. കോടതി കേസ് തള്ളിയാലും സദാചാര വിഷയമായതിനാൽ അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കുന്നതിൽ ഇടതുമുന്നണിയിൽ എതിർപ്പുണ്ടാകും.
ആരുടെ കേസിലാണ് ആദ്യം തീരുമാനമുണ്ടാകുന്നത് അയാൾ മന്ത്രിയാകുമെന്നാണ് എൻസിപി വ്യക്തമാക്കിയിട്ടുള്ളത്. എൻസിപിക്കായി മന്ത്രിസ്ഥാനം ഒഴിച്ചിടുമെന്നു മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിൽ മറ്റേതെങ്കിലും പാർട്ടിക്ക് അതു നൽകാനും ഇടയില്ല.
കോടതിവിധിക്കു കാതോർത്ത് എൻസിപി
12:46 AM Nov 16, 2017 | Deepika.com