കണ്ണൂർ:സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് വി.ഖാലിദ്(95) നിര്യാതനായി. ദീർഘകാലമായി അസുഖബാധിതനായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം.
അദ്ദേഹം ജമ്മു-കാഷ്മീരിൽ ചീഫ് ജസ്റ്റീസ് ആയിരുന്നതിനുപുറമെ കുറച്ചു ദിവസം അവിടെ ഗവർണറുടെ ചുമതലയും വഹിച്ചിരുന്നു. കണ്ണൂർ സിറ്റിയിലെ സി.സി. മരക്കാർ-സൈനബ ദമ്പതികളുടെ ആറു മക്കളിൽ നാലാമനായി 1922 ജൂലൈ ഒന്നിനായിരുന്ന ജനനം. കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ, തലശേരി ഗവ.ബ്രണ്ണൻ കോളജ്, മദ്രാസ് പ്രസിഡൻസി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മദ്രാസ് ലോ കോളജിൽനിന്നാണ് നിയമബിരുദമെടുത്തത്. സ്കൂൾ അധ്യാപകനായും പ്രവർത്തിച്ചു.
1948ൽ കണ്ണൂർ മുൻസിഫ് കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. 1964 വരെ തലശേരി ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്തശേഷം ഹൈക്കോടയിലേക്കു മാറി.
1969-ൽ കേരള ഹൈക്കോടതി ജഡ്ജിയായി. 1984ൽ ജമ്മു-കാഷ്മീർ ചീഫ് ജസ്റ്റീസായി ചുമതലയേറ്റു. 12 ദിവസം ജമ്മു-കാഷ്മീർ ഗവർണറായും പ്രവർത്തിച്ചു. തുടർന്നാണ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേൽക്കുന്നത്.ഇന്ദിരാഗാന്ധി വധക്കേസിലെ പ്രതികളുടെ പുനർഹർജി കേൾക്കാൻ ഏർപ്പെടുത്തിയ പ്രത്യേക ബെഞ്ചിൽ ജസ്റ്റീസ് ഖാലിദായിരുന്നു സീനിയർ ജഡ്ജി. റെയിൽവേ ട്രൈബ്യൂണൽ, തമിഴ്നാട് പോലീസ് കമ്മീഷൻ, പി.എം. ഫൗണ്ടേഷൻ എന്നിവയുടെ അധ്യക്ഷനായും പ്രവർത്തിച്ചു.
ഭാര്യ: റാബിയ. മകൾ: താഹിറ. മരുമകൻ: അബ്ദുൾ ജബ്ബാർ (റിട്ട. എൻജിനിയർ, പാപ്പിനിശേരി).
സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റീസ് വി. ഖാലിദ് നിര്യാതനായി
12:46 AM Nov 16, 2017 | Deepika.com