കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റ എ. പത്മകുമാറിനും ബോർഡംഗം കെ.പി. ശങ്കരദാസിനും തുടരാമെന്നു ഹൈക്കോടതി.
ഓർഡിനൻസിലൂടെ ദേവസ്വം ബോർഡ് ഭരണസമിതിയുടെ കാലാവധി രണ്ടുവർഷമായി വെട്ടിക്കുറച്ചതിനെതിരേ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായിരുന്ന പ്രയാർ ഗോപാലകൃഷ്ണനും ബോർഡംഗമായിരുന്ന അജയ് തറയിലും നൽകിയ ഹർജിയിലാണു തൽസ്ഥിതി തുടരാൻ ഇടക്കാല ഉത്തരവ്. ഹർജി ഇന്നലെ പരിഗണനയ്ക്കെടുത്തപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റായി എ. പത്മകുമാറും ബോർഡംഗമായി കെ.പി. ശങ്കരദാസും ചുമതലയേറ്റെന്ന് അഡ്വക്കറ്റ് ജനറൽ ബോധിപ്പിച്ചു. ഹൈക്കോടതി ഉത്തരവിന് മുന്പ് ചുമതലയേറ്റ സാഹചര്യത്തിൽ ഇരുവർക്കും തുടരാനാകും.
2015 നവംബർ 12നു മൂന്നു വർഷത്തേക്കാണു തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളായി തങ്ങളെ നിയമിച്ചതെന്നും പിന്നീട് അധികാരത്തിൽ വന്ന ഇടതുസർക്കാർ ഓർഡിനൻസിലൂടെ ദേവസ്വം ബോർഡ് ഭാരവാഹികളുടെ കാലാവധി വെട്ടിച്ചുരുക്കിയെന്നും ഹർജിയിൽ പറയുന്നു.
സർക്കാരിന്റെ നടപടി തീർഥാടന കാലത്തെ ക്ഷേത്രവികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ്: എ. പത്മകുമാറിനു തുടരാം
12:30 AM Nov 16, 2017 | Deepika.com