കൊച്ചി: ഭൂമികൈയേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ലാ കളക്ടർ ടി.വി. അനുപമയുടെ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടു മന്ത്രി തോമസ് ചാണ്ടി നൽകിയ ഹർജി തള്ളിയ ഹൈക്കോടതി മന്ത്രിക്കെതിരേ രൂക്ഷവിമർശനം നടത്തി. മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണോ മന്ത്രി കോടതിയെ സമീപിച്ചതെന്നു വാക്കാൽ ചോദിച്ച ഹൈക്കോടതി, ഇതു ഭരണഘടനാവിരുദ്ധമാണെന്നും പറഞ്ഞു.
മന്ത്രിസ്ഥാനത്തു തുടരുന്നതിനാണോ ഇത്തരം ഹർജി നൽകുന്നതെന്നു കോടതി ചോദിച്ചു. സർക്കാരിനെതിരേ കോടതിയെ സമീപിച്ച ഒരു വ്യക്തിക്ക് ഇനി എങ്ങനെ മന്ത്രിസഭയിൽ ഇരിക്കാനാവും. മന്ത്രിസഭാതീരുമാനം മന്ത്രി തന്നെ കോടതിയിൽ ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുത്തുന്ന നടപടിയാണെന്നും കോടതി പറഞ്ഞു.
ഹർജി പിൻവലിക്കാൻ കോടതി അവസരം നൽകിയെങ്കിലും തോമസ് ചാണ്ടി അതിനു തയാറായില്ല. സർക്കാരിനെ എതിർകക്ഷിയാക്കി മന്ത്രിക്കു ഹർജി നൽകാനാവില്ലെന്നു വിലയിരുത്തിയാണു ഹൈക്കോടതി ഹർജി തള്ളിയത്. കളക്ടറുടെ റിപ്പോർട്ടിൽ ഏതെങ്കിലും തരത്തിലുള്ള അപാകതയുണ്ടെങ്കിൽ അതു പരിഹരിക്കാൻ കളക്ടറെ സമീപിക്കുന്നതിനു തടസമില്ലെന്നും കോടതി വ്യക്തമാക്കി.
മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് ഇത്തരം നടപടികളുമായി മുന്നോട്ടുപോകാനാവില്ലെന്നു കോടതി പറഞ്ഞു. ദന്തഗോപുരത്തിൽനിന്നു താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണം. ഇപ്പോൾ ചെയ്തിട്ടുള്ളതുപോലെ ഹൈക്കോടതിയെ ഹർജിയുമായി സമീപിക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണ്. മന്ത്രിസഭയിൽനിന്നുള്ള വ്യക്തിതന്നെ ഇത്തരത്തിൽ ഹർജി നൽകി രക്ഷപ്പെടാൻ ശ്രമിക്കുന്നതു ദൗർഭാഗ്യകരവുമാണ്.
ഹർജിയിൽ രണ്ടു ജഡ്ജിമാരും നിലപാട് പ്രത്യേകം രേഖപ്പെടുത്തി. എന്നാൽ, ഹർജി നിലനിൽക്കില്ലെന്നും തള്ളുകയാണെന്നും ഇരുവരും വ്യക്തമാക്കി. ഹർജി നിലനിൽക്കില്ലെന്നു വ്യക്തമാക്കി ഹർജി തള്ളുകയാണെന്നു ഡിവിഷൻ ബെഞ്ചിലെ സീനിയർ ജഡ്ജി വിധിന്യായത്തിൽ വ്യക്തമാക്കിയപ്പോൾ ഹർജി നൽകിയ മന്ത്രിയുടെ നടപടി കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്നും ഹർജി നിലനിൽക്കില്ലെന്നും ബെഞ്ചിലെ സഹജഡ്ജി വിധിന്യായത്തിൽ പ്രത്യേകം രേഖപ്പെടുത്തി.
ഹർജി പരിഗണിക്കവേ കോടതി ഉന്നയിക്കുന്ന ചോദ്യങ്ങളും പരാമർശങ്ങളും നിഗമനങ്ങളായി അടുത്ത ദിവസം പ്രചരിക്കാനിടയുണ്ടെന്നു വാദത്തിനിടെ ഡിവിഷൻ ബെഞ്ച് പറഞ്ഞു. സംശയങ്ങൾ തീർക്കാനുള്ള ചോദ്യങ്ങളാണിത്. ഇതിനെ നിഗമനം എന്ന നിലയിൽ കാണേണ്ട. ആരുഷി കേസിലുൾപ്പെടെ മാധ്യമ വിചാരണ നടന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയുടെ രൂക്ഷവിമർശനം
12:51 AM Nov 15, 2017 | Deepika.com